പത്തനംതിട്ട പഴവങ്ങാടി ജണ്ടായിക്കലിലെ പാറമടയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പാറമടയുടെ പ്രവർത്തനമെന്നാണ് പരാതി. പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.
പ്രദേശത്ത് കുട്ടികളുൾപ്പെടെ പലരും പകർച്ചവ്യാധി ഭീഷണിയിൽ. കുടിവെള്ള ക്ഷാമം രൂക്ഷം. ഖനനത്തിൽ വീടുകൾ പലതും വിണ്ടുകീറി. മണൽകഴുകി പുറത്തേക്കൊഴുക്കുന്ന ജലം കിണറുകളിലേയ്ക്കാണ് എത്തുന്നത്. പ്രതിസന്ധി കൂടിയതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
അനുവദിച്ചിരിക്കുന്നതിൽ നിന്ന് കൂടുതൽ ഇടത്തേയ്ക്ക് ഖനനം വ്യാപിപ്പിച്ചു. മലിനജലം ശരിയായ രീതിയിൽ ഒഴുക്കാൻ സംവിധാനങ്ങളില്ല തുടങ്ങിയ പിഴവുകൾ മലിനീകരണ നിയന്ത്രണ ബോർഡും കണ്ടെത്തിയിട്ടുണ്ട്. പരാതി സ്വീകരിക്കുന്നതല്ലാതെ റവന്യൂ അധികാരികൾ നിയമലംഘനം തടയാൻ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.