തിരുവനന്തപുരം പൊഴിയൂർ തീരവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഇരുപത്തിനാലുമണിക്കൂറും ഡോക്ടറുടെ സേവനം.ആശുപത്രി അപ്ഗ്രേഡ് ചെയ്യുമെന്ന വാഗ്ദാനത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. പുതിയ രണ്ടു നിലക്കെട്ടിടം പണി തീർന്ന് രണ്ടരവർഷമായിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
പൊഴിയൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു മുമ്പിലാണ് പനിയമ്മയെ കണ്ടത്.പ്രഷറിനും ഷുഗറിനുമൊക്കെ മരുന്നു വാങ്ങാൻ വന്നതാണ്.ഒന്നര വർഷം മുമ്പൊരു രാത്രിയും ബി പി കൂടി ഇവിടെ വന്നിരുന്നു.അന്നു പക്ഷേ ഡോക്ടറുണ്ടായില്ല.പത്തു കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും വിലപ്പെട്ട മണിക്കൂറുകൾ പാഴായിപ്പോയിരുന്നു.തലച്ചോറിലെ ഞരമ്പ് പൊട്ടി ഒരു വശം തളർന്ന പനിയമ്മയ്ക്ക് ഊന്നുവടി എന്നേയ്ക്കും കൂട്ടായി.
നിലവിൽ 24 കിടക്കകളുള്ള ആശുപത്രിയാണിത്. സാമൂഹ്യ ആരോഗ്യ കേന്ദ്രമായി ഉയർത്തിയാൽ രാത്രിയിലും സ്ഥിരമായി ഡോക്ടറുണ്ടാകും.അമ്പത് ലക്ഷം രൂപ ചെലവഴിച്ച് രണ്ടു നില കെട്ടിയിട്ടു.രണ്ടരവർഷം കഴിഞ്ഞിട്ടും തുറന്നിട്ടില്ല.നോക്കുകുത്തിയായി വിവിധ വിഭാഗങ്ങളുടെ ബോർഡുകൾ മാത്രം. പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന സമയത്ത് ദിവസവും ആയിരത്തോളം രോഗികളെത്തുന്ന ആശുപത്രി.തീരപ്രദേശത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താൽ മാത്രം ആശുപത്രി അപ്ഗ്രേഡ് ചെയ്യേണ്ടതിന്റെ ആവശ്യം ബോധ്യമാകും.