ഒട്ടേറെവര്‍ഷമായി കാടുമൂടിക്കിടന്ന കുളം നാടിനാകെ ജലസമ്പത്തായി മാറി. വേനലിന്റെ കാഠിന്യം മനസിലാക്കി നാട്ടുകാരും ജനപ്രതിനിധികളും ചേർന്നാണ് കുളം വൃത്തിയാക്കിയത്. പത്തനംതിട്ട നഗരസഭയിലെ ശാരദാമഠം വാർഡിലാണ് നിരവധി കുടുംബങ്ങൾക്ക് ജലഉറവിടം തെളിഞ്ഞത്.
ഇത് പ്രതീക്ഷ നൽകുന്ന ശ്രമദാനമാണ്. നാടിന്റെ ജലക്ഷാമം പരിഹരിക്കാൻ നാട്ടുകാർ തന്നെ രംഗത്തെത്തി. കിണറുകൾ പൂർണമായും വറ്റി. ജലഅതോറിറ്റിയും കനിയുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വന്തം വീടിനോട് ചേർന്നുള്ള ജലഉറവിടങ്ങൾ വീണ്ടും വൃത്തിയാക്കാനുള്ള നാട്ടുകാരുടെ തീരുമാനം. ജനപ്രതിനിധികളുടെ സഹായം കൂടി ചേർന്നതോടെ പണികൾ വേഗത്തിലായി.
ശാരദാമഠം വട്ടമുരപ്പേൽ ഭാഗത്തെ കുളമാണ് വൃത്തിയാക്കിയത്. 18 അടി താഴ്ചയുള്ള കുളം മുപ്പതിലധികം നാട്ടുകാരുടെ പ്രയത്നത്തിലാണ് പഴയരൂപത്തിലായത്. വർഷങ്ങളായി തീർത്തും മാലിന്യനിക്ഷേപ കേന്ദ്രമായിരുന്നു കുളം. ആദ്യദിനത്തിൽ തന്നെ നൂറിലധികം കുടുംബങ്ങൾക്ക് കുളത്തിന്റെ പ്രയോജനം ലഭിച്ചുതുടങ്ങി.