തിരുവനന്തപുരം നഗര പരിധിയിൽ ഇന്നുമുതല്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം. നിരവധി കടകളിൽനിന്ന് കോർപറേഷൻ സ്ക്വാഡുകൾ നിരോധിത ക്യാരിബാഗുകൾ പിടിച്ചെടുത്തു. എന്നാൽ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താതെയുള്ള നിരോധനത്തെ വ്യാപാരികൾ വിമർശിച്ചു.
ക്യാരിബാഗുകൾക്കൊപ്പം ഭക്ഷണപദാർഥങ്ങൾ പാക്കു ചെയ്യുന്ന പ്ളാസ്ററിക് ഷീറ്റുകൾ, മൾട്ടി ലെയർ പ്ളാസ്റ്റിക് കവറുകൾ, ഡിസ്പോസിബിൾ പാത്രങ്ങൾ,ഗ്ളാസുകൾ എന്നിവയ്ക്കും നഗരപരിധിക്കുള്ളിൽ ഇന്നു മുതൽ പ്രവേശനമില്ല.തുണിത്തരങ്ങളും മറ്റും പ്രദർശിപ്പിക്കാൻ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് കവറുകളും നീക്കണം.കോർപറേഷന്റെ 12 സ്ക്വാഡുകൾ നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു തുടങ്ങി.
നിരോധനത്തെ അനുകൂലിക്കുന്നുവെങ്കിലും ബദൽ സംവിധാനങ്ങളുടെ അപര്യാപ്തത വ്യാപാരികൾ ചൂണ്ടിക്കാട്ടി. പരിഹാരമായി കോട്ടൺ ബാഗുകൾ നിർദ്ദേശിക്കുന്ന കോർപറേഷൻ ശ്രീചിത്തിര തിരുനാൾ പാർക്കിൽ ബദൽ ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഒരുക്കിയിട്ടുണ്ട്.