പത്തനംതിട്ട നഗരവും ഇനി ക്യാമറയുടെ നിരീക്ഷണത്തിൽ. സുരക്ഷയുടെ ഭാഗമായി 45 ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനാണ് ഭരണസമിതി തീരുമാനം.
നഗരപരിധിയിലെ തിരക്കേറിയ കേന്ദ്രങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. സ്കൂൾ പരിസരങ്ങളും ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതി പൂർണ തോതിൽ നടപ്പാക്കിയാൽ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ ക്യാമറകളുള്ള ചെറുനഗരങ്ങളിലൊന്നാകും പത്തനംതിട്ട. ഇതിനായി രണ്ടു കമ്പനികളിൽ നിന്നുള്ള ശുപാർശകൾ ലഭിച്ചിട്ടുണ്ട്. ഒരു സ്ഥാപനം 1.8 കോടി രൂപയാണ് ആവശ്യപ്പെടുന്നത്. രണ്ടാമത്തേത് 1.04 കോടിയും. രണ്ടു സ്ഥാപനങ്ങളുമായി ചർച്ച നടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഭരണസമിതി തീരുമാനമെടുക്കും.
സാങ്കേതിക വിഷയങ്ങൾ ഉൾപ്പെട്ട പദ്ധതിയായതിനാൽ പ്രത്യേക നടത്തിപ്പുകാരെ ചുമതലപ്പെടുത്തുന്ന കാര്യവും നഗരസഭയുടെ പരിഗണനയിലുണ്ട്. ജില്ലയിലെ മറ്റു പല പ്രദേശങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനമെന്ന നിലയിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കണമെന്ന നിർദേശം പൊലീസും മുന്നോട്ടു വച്ചിരുന്നു. നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനൊപ്പം നിയമലംഘനങ്ങൾ പിടികൂടാനും സാമൂഹികവിരുദ്ധ ശല്യം കുറയ്ക്കാനും ഇതോടെ കഴിയും.