കോഴഞ്ചേരി ∙ ജില്ലാ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് റാന്നി വെച്ചൂച്ചിറ പുത്തൻപുരയ്ക്കൽ ലീനയെ (28) അറസ്റ്റ് ചെയ്തു. കുഞ്ഞുങ്ങളില്ലാതിരുന്ന യുവതി ആസൂത്രിതമായി കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ബി.അശോകൻ പറഞ്ഞു.
പത്തനാട് പനയ്ക്കപതാലിൽ പാസ്റ്റർ സജി ചാക്കോയുടെയും ചെല്ലക്കാട് മാടത്തുംപടി കാവുംമൂലയിൽ അനിതയുടെയും കുഞ്ഞിനെ വ്യാഴാഴ്ച അപരിചിതയായ യുവതി എടുത്തുകൊണ്ടുപോകുകയായിരുന്നു. പാലു നൽകാൻ അകത്തേക്ക് ആവശ്യപ്പെട്ടു എന്നു പറഞ്ഞ് പ്രസവ വാർഡിനകത്തു നിന്നു വന്ന യുവതി സജിയുടെ കയ്യിൽ നിന്നു കുഞ്ഞിനെ വാങ്ങി വാർഡിനകത്തേക്കു പോകുകയും പുറകിലെ വാതിൽ തുറന്ന് പുറത്തു കടന്ന് ഓട്ടോയിൽ കയറി കടന്നുകളയുകയുമായിരുന്നു.
മിനിറ്റുകൾക്കകം പരിശോധന ആരംഭിച്ച പൊലീസ് 33 മണിക്കൂർ നീണ്ട അന്വേഷണത്തിലൂടെ ഇന്നലെ രാത്രി എട്ടിന് പ്രതിയെ വലയിലാക്കുകയായിരുന്നു. പ്രാഥമിക ചികിൽസ നൽകിയ ശേഷം കുഞ്ഞിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു മാതാപിതാക്കൾക്ക് കൈമാറി.വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺ വിളി ആണ് സംഭവത്തിൽ വഴിത്തിരിവായത് എന്നാണ് സൂചന. സ്റ്റേഷനു 300 മീറ്റർ മാത്രം അകലെയുള്ള വീട്ടിൽ നവജാത ശിശുവുമായി യുവതി എത്തിയിട്ടുണ്ടെന്നായിരുന്നു അജ്ഞാതൻ വിളിച്ചുപറഞ്ഞത്.
ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ജനന സാക്ഷ്യപത്രം തിരക്കിയപ്പോൾ അഞ്ചു മാസം മുൻപ് ഗർഭഛിദ്രം നടന്നതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ആണ് യുവതി കാണിച്ചതത്രെ. ഇതോടെ യുവതിയെ സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു. മണ്ണടിശാല ജംക്‌ഷനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് കുഞ്ഞുമായി വെച്ചൂച്ചിറ സ്റ്റേഷനു സമീപമുള്ള ഭർതൃവീട്ടിൽ എത്തിയത്.
ഇവരുടെ സുഹൃത്തായ മറ്റൊരു യുവതി ജില്ലാ ആശുപത്രിയിൽ പ്രസവിച്ചു കിടന്നപ്പോൾ കാണാൻ ചെന്ന യുവതി അന്ന് ആസൂത്രണം ചെയ്തതാവാം തട്ടിക്കൊണ്ടുപോകൽ എന്നും പൊലീസ് കരുതുന്നു.സംഭവത്തിനു തലേന്ന് ബുധനാഴ്ച യുവതി ആശുപത്രിയിലുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ വേറെ പ്രതികളില്ലെന്നാണ് പൊലീസ് പറയുന്നത്. ലീനയെ ആറന്മുള സ്റ്റേഷനിലേക്കു മാറ്റി.