മലയോരമേഖലയിലെ പ്രവാസികൾക്ക് ആശ്വാസമായി പത്തനംതിട്ടയിൽ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം തുടങ്ങി. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു.
രണ്ട് കൗണ്ടറുകളാണ് താൽക്കാലികമായി ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ കൊല്ലം ജില്ലയിൽ സേവനം തേടിയിരുന്ന അപേക്ഷകർക്ക് തുടർസേവനം പുതിയ ഓഫിസിൽ ലഭിക്കും. തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിലെ ജീവനക്കാർക്കാണ് സേവാകേന്ദ്രത്തിന്റെ താൽക്കാലിക ചുമതല. രണ്ട് മാസത്തിനുള്ളിൽ പൂർണതോതിൽ കേന്ദ്രം പ്രവർത്തിച്ചു തുടങ്ങും.
ആദ്യ ആഴ്ച എല്ലാദിവസവും 20 അപേക്ഷകരെ വീതമാണ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി വിളിക്കുക. തിങ്കളാഴ്ച മുതൽ 50 പേർക്ക് വീതം ദിവസേന സേവനം ലഭിക്കും. രണ്ട് മാസത്തിനു ശേഷം പൂർണ തോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ ദിവസവും 300 അപേക്ഷകരെ പരിഗണിക്കും. പൊലീസ് പരിശോധന റിപ്പോർട്ട് വേണ്ടാത്തവർക്ക് മൂന്ന് ദിവസത്തിനുള്ളിൽ പാസ്പോർട്ട് ലഭിക്കും. പുതിയ പാസ്പോർട്ടിനുള്ള അപേക്ഷ ഓൺലൈൻ വഴിയാണ് സമർപ്പിക്കേണ്ടത്. പാസ്പോർട്ട് അച്ചടിക്കുന്നത് ഒഴികെയുള്ള മുഴുവൻ ജോലികളും പാസ്പോർട്ട് സേവാകേന്ദ്രത്തിൽ തന്നെ പൂർത്തിയാക്കും.