തിരുവനന്തപുരത്ത് കെഎസ്ആർടിസിയെ തകർക്കുന്നവർക്ക് ഒത്താശ ചെയ്ത് പൊലീസും. സമാന്തര വാഹന പരിശോധന നടത്തവെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ മർദിച്ച പ്രതികളെ ഒരുമാസം കഴിഞ്ഞിട്ടും പിടികൂടാന്‍ പോലീസിനായില്ല. ഇതോടെ മോട്ടോർ വാഹനവകുപ്പ് പരിശോധനയും നിർത്തി.
കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നുള്ള അനൗൺസ്മെന്റ് കേൾക്കുമ്പോൾ സമാന്തരവാഹനവും അതേ റൂട്ടിൽ പുറപ്പെടാൻ തയാറായിട്ടുണ്ടാകും. നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി സ്റ്റേഷന് നേരേ എതിർവശത്താണ് ഇവരുടെ താവളം. ഏതു റൂട്ടിൽ സർക്കാർ ബസ് പോയാലും തൊട്ടുമുന്നിലൊരു സമാന്തര വാഹനം കാണും. ഇക്കാര്യം മനോരമ ന്യൂസ് പുറത്തുവിട്ടതോടെയാണ് സമാന്തരക്കാരെ നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പ് ഇറങ്ങിയത്.
എന്നാൽ അമരവിള ചെക്ക്പൊസ്റ്റിനു സമീപവും വെമ്പായത്തും പരിശോധകരെ സമാന്തര സർവീസുകാർ നേരിട്ടു. കമ്പിപ്പാരയും, തടിക്കഷണങ്ങളുമായി നടത്തിയ അക്രമത്തിൽ രണ്ടിടത്തുമായി ആറ് മോട്ടോർവാഹന ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. നെയ്യാറ്റിൻകരയിൽ പത്തു പേരടങ്ങുന്ന സംഘമാണ് മർദിച്ചതെങ്കിലും പിടികൂടിയത് ആറു പേരെ മാത്രമാണ്. വെമ്പായത്താകട്ടെ അക്രമികളിൽ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികൾക്ക് ജാമ്യം കിട്ടുമോ എന്നു നോക്കിയിരിക്കുകയാണ് പൊലീസ്. പൊലീസിന്റെ പിന്തുണയില്ലാതെ വന്നതോടെ മോട്ടോർവാഹനവകുപ്പ് ജില്ലയിൽ പരിശോധന നിർത്തി. ആൾ ബലം കുറവായതിനാൽ പരിശോധനയ്ക്ക് ഒപ്പം നിൽക്കാനാകില്ലെന്നാണ് പൊലീസ് ന്യായം. പരിശോധന നിലച്ചതോടെ സമാന്തരസർവീസുകൾ വീണ്ടും സജീവമായി. സമാന്തര സർവീസുകളെ നിയന്ത്രിക്കാനായ ആഴ്ചയിൽ ജില്ലയിൽ അഞ്ചു ലക്ഷത്തിലേറെ രൂപയുടെ അധിക വരുമാനം ഉണ്ടായതായി കെഎസ്ആർടിസി തന്നെ അറിയിച്ചിരുന്നു.