തിരുവാഭരണ ദർശനത്തിനായി പന്തളത്ത് തീർഥാടകത്തിരക്ക്. ഈ മാസം 12 നാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേയ്ക്ക് പുറപ്പെടുന്നത്. ഘോഷയാത്രയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ പന്തളം കൊട്ടാരത്തിലും വലിയകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലും തുടങ്ങി.
വർഷത്തിൽ മൂന്ന് തവണയാണ് തിരുവാഭരണദർശനം സാധ്യമാകുന്നത്. ശബരിമല തീർഥാനടകാലത്തും അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ഇതിനുള്ള സൗകര്യം. ഇതരസംസ്ഥാനത്തീർഥാടകരിലധികവും ശബരിമല യാത്രാവേളയിലാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. ഘോഷയാത്ര പുറപ്പെടാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നൂറുകണക്കിന് ഭക്തരാണ് ഓരോദിവസവും തിരുവാഭരണ ദർശനത്തിനായെത്തുന്നത്. പുലർച്ചെ 5 മുതൽ രാത്രി എട്ട് വരെയാണ് ദർശന സമയം.
ജനുവരി 12 ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഘോഷയാത്ര പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. അന്നേദിവസം രാവിലെ 5.30 മുതൽ 12 വരെ ക്ഷേത്രത്തിന്റെ മുൻവശത്താണ് ആഭരണങ്ങൾ തുറന്നുവയ്ക്കുന്നത്. രാജപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട പി.ജി.ശശികുമാർ വർമയുടെ നേതൃത്വത്തിലാണ് തിരുവാഭരണ ഘോഷയാത്ര മകരവിളക്ക് ദിനത്തിൽ സന്നിധാത്തെത്തുക.