പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ കർഷകർക്ക് ആശ്വാസമായി പമ്പ ജലസേചനപദ്ധതിയുടെ കനാൽ തുറന്നു. ബലക്ഷയത്തെത്തുടർന്ന് ഒന്നരമാസം മുൻപ് വടശേരിക്കരയിൽ കനാൽബണ്ട് തകർന്ന് കനത്ത നഷ്ടമാണുണ്ടായത്. വരൾച്ച കണക്കിലെടുത്ത് താൽക്കാലിക മതിൽ നിർമിച്ചാണ് പ്രതിസന്ധി മറികടന്നത്.
രണ്ടടിയിലധികം ഉയരത്തിലാണ് വെള്ളം തുറന്നുവിട്ടത്. ജലവിതരണം നിലച്ചത് അപ്പർകുട്ടനാട്ടിലെ കൃഷിയെ സാരമായി ബാധിച്ചിരുന്നു. കുടിവെള്ളക്ഷാമവും രൂക്ഷമായിരുന്നു. ആദ്യദിനത്തിൽത്തന്നെ തിരുവല്ല മാവേലിക്കര ചങ്ങനാശേരി മേഖലയിലെ പാടങ്ങളിൽ വെള്ളമെത്തിക്കാൻ കഴിഞ്ഞു. കിണറുകളിലെ ജലനിരപ്പും കൂടിയിട്ടുണ്ട്. കടുത്ത വേനലിൽ ഇത് വലിയ ആശ്വാസമാകും.
കൃഷിയിടങ്ങളെ സാരമായി ബാധിച്ച പട്ടാളപ്പുഴുവിനെ പ്രതിരോധിക്കാൻ ജലസാന്നിധ്യം സഹായിക്കും. താൽക്കാലിക തടയണയുടെ നിലവാരം പരിശോധിച്ച് കൂടുതൽ ഉയരത്തിൽ വെള്ളം തുറന്നുവിടുന്നതിനാണ് തീരുമാനം. വാഴക്കുന്നം കാർത്തികപ്പള്ളി ഭാഗത്തേയ്ക്ക് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മുടങ്ങാതെ വെള്ളമെത്തിക്കും. തകർന്നഭാഗം നിർമിക്കുന്നതിന് രണ്ട് മാസത്തിലധികം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് താൽക്കാലിക മതിൽ പൂർത്തിയാക്കി ജലവിതരണം പുനരാംരംഭിച്ചത്.