കുറവിലങ്ങാട് ∙ കോഴാ–പാലാ റോഡിൽ ഇല്ലിക്കൽതാഴെ ജംക്‌ഷനു സമീപമുണ്ടായ ബൈക്കപകടത്തിൽ പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടു വിദ്യാർഥികൾ കൂടി മരിച്ചു. ഇതോടെ ഈ അപകടത്തിൽ മരണം മൂന്നായി. കൊല്ലം ആയൂർ തെക്കേച്ചിറ വിശ്വനാഥന്റെ മകൻ അശ്വിൻ വിശ്വനാഥ് (21), കൊല്ലം തേങ്ങാക്കൊട്ടിലിൽ യേശുദാസിന്റെ മകൻ ലെസ്റ്റർ ഫെർണാണ്ടോ (19) എന്നിവരാണ് ഇന്നലെ പുലർച്ചെ മരിച്ചത്. ഇതേ കോളജിലെ വിദ്യാർഥിയായ റാന്നി മുല്ലംകുഴിയിൽ വിനു മാത്യു (19) ചൊവ്വാഴ്ച മരിച്ചിരുന്നു.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. പാലായിൽ നിന്ന് മരങ്ങാട്ടുപള്ളി ഭാഗത്തേക്ക് ബൈക്കിൽ വരുകയായിരുന്നു മൂവരും. റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി തൊട്ടടുത്തുള്ള മരത്തിനും മതിലിനുമിടയിൽ കുരുങ്ങിയ അവസ്ഥയിലായിരുന്നു ബൈക്ക്. അമിത വേഗമാണ് അപകടകാരണമെന്നു പൊലീസ് പറഞ്ഞു. കൊടുംവളവിൽ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. സമീപ വാസികളാണ് മൂവരെയും പാലാ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അര മണിക്കൂറോളം ചോര വാർന്ന് വഴിയിൽ കിടന്ന ഇവരെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും നിർത്തിയില്ല.
നിർത്തിയ ഒരു കാറിൽ വിനുവിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലെസ്റ്റർ, അശ്വിൻ എന്നിവരെ അതുവഴി വന്ന സ്വകാര്യ ബസിലാണ് ആശുപത്രിയിലെത്തിച്ചത്. താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ലക്സറിനെയും അശ്വിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരങ്ങാട്ടുപള്ളി ലേബർഇന്ത്യ കോളജിലെ വിദ്യാർഥികളാണ് മൂവരും.
വിനു മാത്യു തോമസ് രണ്ടാം വർഷ ബികോം വിദ്യാർഥിയും ലെസ്റ്റർ ഫെർണാണ്ടോ രണ്ടാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥിയും അശ്വിൻ രണ്ടാം വർഷ ബിഎസ്‌സി സുവോളജി വിദ്യാർഥിയുമായിരുന്നു. മൂവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ലേബർഇന്ത്യ കോളജിൽ പൊതുദർശനത്തിന് എത്തിച്ചു. സഹപാഠികളും വിദ്യാർഥികളും അധ്യാപകരും അന്തിമോപചാരം അർപ്പിച്ചു. ഉച്ചയ്ക്കു ശേഷം മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോയി.
അശ്വിന്റെ സംസ്കാരം ഇന്ന് 10ന്. അച്ഛൻ വിശ്വനാഥൻ എസ്എൻഡിപി ആയൂർ ശാഖാ സെക്രട്ടറിയാണ്. മാതാവ്: ജ്യോതിവിശ്വനാഥ് ഇടമുളയ്ക്കൽ പഞ്ചായത്ത് ആയൂർടൗൺ വാർഡ് അംഗമാണ്. സഹോദരൻ: വൈശാഖ്. ലെസ്റ്ററിന്റെ സംസ്കാരം ഇന്നു 11നു കൊല്ലം തോപ്പ് സെന്റ് ആന്റണീസ് പള്ളിയിൽ . അമ്മ– ഗ്രേസി ഡിക്രൂസ് (റിട്ട. ഹെഡ്മിസ്ട്രസ്), സഹോദരൻ ലാഷ്‌ലി (ബെംഗളൂരു).
സഹപാഠികൾക്ക് കണ്ണീരോടെ യാത്രാമൊഴി
മരങ്ങാട്ടുപള്ളി∙ ബൈക്കപകടത്തിൽ മരിച്ച സഹപാഠികൾക്ക് ലേബർ ഇന്ത്യ കോളജിലെ വിദ്യാർഥികൾ കണ്ണീരോടെ യാത്രാമൊഴിയേകി. അപകടത്തിൽ മരിച്ച വിനു മാത്യു തോമസ് (19), അശ്വിൻ വിശ്വനാഥൻ (21), ലെസ്റ്റർ ഫെർണാണ്ടോ (19) എന്നിവരുടെ ചേതനയറ്റ ശരീരങ്ങൾ ഇന്നലെ ലേബർ ഇന്ത്യയുടെ മുറ്റത്ത് എത്തിയപ്പോൾ കലാലയം സങ്കടക്കടലായി. പിരിയാത്ത കൂട്ടുകാരായിരുന്നു മൂവരും. അവസാന യാത്രയും ഒന്നിച്ചായി. ലേബർ ഇന്ത്യ കോളജിൽ ബിരുദ പഠനത്തിനെത്തിയ വിനുവും അശ്വിനും ലെസ്റ്ററും ഇരുചക്രവാഹന യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്നു. ചൊവ്വാഴ്ച പരീക്ഷയ്ക്കു ശേഷം പാലായ്ക്കു പോയ മൂവരും തിരികെ മരങ്ങാട്ടുപള്ളിയിലേക്ക് വരും വഴിയാണ് അപകടമുണ്ടായത്. ലെസ്റ്ററാണ് ബൈക്ക് ഓടിച്ചിരുന്നതെന്നു പറയുന്നു.
പാലാ താലൂക്ക് ആശുപത്രിയിലെത്തും മുൻപേ വിനു മരിച്ചു. സാരമായി പരുക്കേറ്റ അശ്വിനെയും ലെസ്റ്ററിനെയും ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. പരുക്ക് അതീവ ഗുരുതരമല്ലെന്നായിരുന്നു ആദ്യ നിഗമനം. പക്ഷേ, ആന്തരിക രക്തസ്രാവം മൂലം ഇന്നലെ പുലർച്ചയോടെ നില ഗുരുതരമായി. അശ്വിൻ ഇന്നലെ പുലർച്ചെ മൂന്നിനും ലെസ്റ്റർ രാവിലെ ഏഴിനുമാണ് മരിച്ചത്. ഉച്ചയോടെ ലെസ്റ്ററിന്റെ മൃതദേഹമാണ് ലേബർ ഇന്ത്യ കൺവൻഷൻ സെന്ററിലേക്ക് ആദ്യം കൊണ്ടുവന്നത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അശ്വിന്റെയും വിനുവിന്റെയും മൃതദേഹങ്ങളും വഹിച്ചുകൊണ്ട് വാഹനമെത്തി.
മരങ്ങാട്ടുപള്ളി സെന്റ് തോമസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വഞ്ചിപ്പുരയ്ക്കൽ പ്രാർഥനകൾക്കു നേതൃത്വം നൽകി. ലേബർഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ ജോർജ് കുളങ്ങര, സഫാരി ചാനൽ എംഡി സന്തോഷ് ജോർജ് കുളങ്ങര, ലേബർ ഇന്ത്യ മാനേജിങ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര, സ്കൂൾ പ്രിൻസിപ്പൽ സുജ കെ.ജോർജ്, കോളജ് പ്രിൻസിപ്പൽ ഡോ. എസ്.മുരളീവല്ലഭൻ, മരങ്ങാട്ടുപള്ളി പഞ്ചായത്തിലെ ജനപ്രതിനിധികൾ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.