പഠനത്തിനൊപ്പം സ്വയംതൊഴിൽ പരിശീലനത്തിന്റെ ലോകത്തിലേയ്ക്ക് ഭിന്നശേഷിക്കാരായ കുട്ടികൾ. നബാർഡിന്റെ സഹായത്തോടെ സ്പെഷൽ സ്കൂളുകളിലാണ് പുതിയ പഠനക്രമം നടപ്പാക്കുന്നത്. പത്തനംതിട്ട കൃഷിവിഞ്ജാൻ കേന്ദ്രത്തിലെ ശാസ്ത്രഞ്ജർ ഉൾപ്പെടെയുള്ള പ്രത്യേക സംഘമാണ് ഓപ്പർച്യൂണിറ്റി ലേർണിങ് എന്ന പദ്ധതിയ്ക്ക് പിന്നിൽ.
ഞങ്ങൾക്കും കഴിയുമെന്ന് തെളിയിക്കുകയാണിവർ. വീട്ടിലൊതുങ്ങാതെ ഒരു വലിയ ലോകം തന്നെ തീർക്കാനുള്ള ശ്രമം. പച്ചക്കറി നട്ടുവളർത്താനും അവയെ പരിചരിക്കാനും ഇവരിന്ന് പ്രാപ്തരാണ്. അസാധ്യമെന്ന് കരുതിയിരുന്നവ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഇവർക്ക് സാധ്യമായി. ഭിന്നശേഷിയുള്ള 30 കുട്ടികളാണ് ഓരോ കേന്ദ്രത്തിലും പരിശീലനത്തിനായുള്ളത്. ഓരോ വിഭാഗത്തിനും കൃത്യമായ നിർദേശം നൽകാനും ചെടികളെ പരിചരിക്കുന്നതിനും പരിശീലനം നേടിയവരുണ്ട്.
പച്ചക്കറി മാത്രമല്ല കോഴിയും മുയലും തുടങ്ങി നിരവധി വളർത്തുമൃഗങ്ങളെ എങ്ങനെ പരിപാലിക്കണമെന്ന് ഇവർക്കറിയാം. സ്വയംപര്യാപ്തതയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഇവരെയെത്തിക്കുകയാണ് ലക്ഷ്യം. സാധാരണയുള്ള പാഠ്യക്രമമല്ല ഇവിടെ പരിശീലിപ്പിക്കുന്നത്. തികച്ചും ശാസ്ത്രീയമായി ഓരോ ചെടിയുടെയും ഉപയോഗവും അവയുടെ പരിചരണവും എങ്ങനെയെന്ന് ഇവർക്ക് ബോധ്യപ്പെടുത്തും. ഇവർ പരിചരിക്കുന്ന ചെടികളെ മനസിലാക്കിയെന്ന് ഉറപ്പിക്കാൻ ചില പരീക്ഷണങ്ങളുമുണ്ട്. ഇതിലൂടെ അവരുടെ പഠനശേഷി അളക്കുകയാണ് ലക്ഷ്യം.
കൃഷി വിഞ്ജാനകേന്ദ്രത്തിലെ പ്രത്യേക സംഘത്തിന് ചെന്നൈയിൽ നിന്ന് പരിശീലനം ലഭിച്ചു. എംസിആർഡി നവജ്യോതി സ്കൂളിന് പുറമെ ജില്ലയിലെ മറ്റ് രണ്ട് ഭിന്നശേഷിക്കാരുടെ സ്കൂളുകളിലേയ്ക്കും പദ്ധതിയെത്തിക്കും. ഇവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് പരിശീലനത്തിലൂടെ സാധ്യമായത്. അധ്യാപകരുടെയും സ്കൂൾ നടത്തിപ്പുകാരുടെയും വലിയ പിന്തുണ ഇതിന്റെ വിജയത്തിന് പിന്നിലുണ്ട്.
പദ്ധതി വിജയം കണ്ടതോടെ ജില്ലയിലെ കൂടുതൽ സ്കൂളുകളിലേയ്ക്ക് ഇത് വ്യാപിപ്പിക്കാനുള്ള ശ്രമമുണ്ട്. വിധിയെ പഴിക്കാതെ അതിജീവനത്തിന്റെ പുതിയ പാത തേടുന്ന ഇവർക്ക് നാളെയുടെ കരുത്തായി മാറാൻ കഴിയും. ഒപ്പം സമൂഹത്തിൽ വലിയ പങ്കും അടയാളപ്പെടുത്താനാകും.