പത്തനംതിട്ടയിലെ മൂന്ന് താലൂക്ക് ആശുപത്രികളിലും അടൂർ ജനറൽ ആശുപത്രിയിലും സൂപ്രണ്ടുമാരില്ലാതായിട്ട് രണ്ട് മാസം പിന്നിട്ടു. പകരം സംവിധാനം ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതോടെ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും താളം തെറ്റുന്ന സാഹചര്യമുണ്ട്.
പലയിടത്തും മുടക്കമില്ലാതെ ഒ.പി പോലും പ്രവർത്തിപ്പിക്കാനാകുന്നില്ല. ചുമതല നൽകുന്നവർ പലരും അകാരണമായി അവധിയെടുക്കുന്ന സാഹചര്യം. ആശുപത്രിയ്ക്ക് ശരിയായ മേൽനോട്ടമില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. പ്രധാന ആശുപത്രികളിൽ ജില്ലാ മെഡിക്കൽ ഓഫിസിന്റെ മേൽനോട്ടവും കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.
അടൂർ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയെത്തുടർന്ന് രോഗിയുടെ മരണം, പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സൗകര്യക്കുറവിനെത്തുടർന്ന് മരത്തിൽക്കയറി യുവാവിന്റെ ആത്മഹത്യാഭീഷണി, ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവുണ്ടായിട്ടും കാൻസർ സെന്റർ അടച്ചിട്ടത് തുടങ്ങിയ സംഭവങ്ങൾ അടുത്തിടെയാണ് നടന്നത്. ഇതിൽ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മാത്രമാണ് സൂപ്രണ്ടുണ്ടായിരുന്നത്. ആശുപത്രികളിൽ സൂപ്രണ്ടുമാരില്ലാത്ത വിവരം സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഉടൻ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.സോഫിയ ബാനു വ്യക്തമാക്കി.