പത്തനംതിട്ട ചെറുകോൽപ്പുഴ, മാരാമൺ കൺവൻഷനുകൾക്കും മഞ്ഞനിക്കര പെരുന്നാളിനും ഇക്കുറി കെഎസ്ആർടിസിയുടെ പ്രത്യേക സർവീസില്ല. ലാഭകരമല്ലെന്ന കാരണത്താലാണ് വർഷങ്ങളായി അനുവദിച്ചിരുന്ന സർവീസ് വേണ്ടെന്നുവച്ചത്. തീരുമാനത്തിനെതിരെ വ്യാപക വിമർശനമുയർന്നിട്ടുണ്ട്.
ജില്ലയിലെ പ്രധാന കൺവൻഷനുകളെന്ന നിലയിൽ മൂന്നിടങ്ങളിലും പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. ഇവരുടെ മടക്കത്തിന് കൂടുതലായി ആശ്രയിക്കുന്നത് കെഎസ്ആർടിസിയെയാണ്. കൺവൻഷൻ നഗറിനോട് ചേർന്ന് താൽക്കാലിക ബസ് സ്റ്റേഷനുകൾ സ്ഥാപിച്ചായിരുന്നു പ്രവർത്തനം. തിരക്ക് കൂടുന്ന സമയങ്ങളിൽ സ്റ്റേഷൻ മാസ്റ്റർക്ക് ബസുകൾ വഴിതിരിച്ച് വിട്ട് യാത്രാസൗകര്യം ഉറപ്പാക്കാൻ കഴിയുമായിരുന്നു. കഴിഞ്ഞവർഷം വരെ മുടക്കമില്ലാതെ തുടർന്നിരുന്ന സ്പെഷൽ സർവീസ് ഇത്തവണ വേണ്ടെന്നുവച്ചു. ലാഭകരമല്ലെന്ന കാരണമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
തിരുവല്ല റാന്നി പത്തനംതിട്ട ഡിപ്പോകളിൽ നിന്നുള്ള ബസുകൾ ക്രമീകരിച്ചാണ് മൂന്നിടങ്ങളിലേയ്ക്കും യാത്രാസൗകര്യമൊരുക്കുന്നത്. ചെറുകോൽപ്പുഴ ഹിന്ദുപരിഷത്ത് തുടങ്ങി രണ്ടാംദിവസവും പ്രത്യേക ബസ് ഓടിയില്ല. മാരാമൺ കൺവൻഷന്റെ ഭാഗമായി പത്തനംതിട്ട തിരുവല്ല ഡിപ്പോയിലെ രണ്ട് താൽക്കാലിക ബസ് സ്റ്റേഷൻ വണ്ടിപ്പേട്ടയിലും നെടുമ്പ്രയാറിലും പ്രവർത്തിച്ചിരുന്നു. ഇത്തവണ ഈ സൗകര്യമുണ്ടാകില്ലെന്നാണ് അറിയിപ്പ്. പതിവ് കെഎസ്ആർടിസി സർവീസുകളെ മാത്രം ആശ്രയിക്കുന്നതിനാൽ മലയോരമേഖലയിലെ സാധാരണക്കാരുടെ വരവും പോക്കും ശ്രമകരമാകും.