കൊല്ലം കല്ലട ജലസേചനപദ്ധതിയുടെ കനാലിൽനിന്ന് വെള്ളം ലഭിക്കണമെങ്കിൽ വെള്ളം കിട്ടേണ്ടവർ തന്നെ അധ്വാനിക്കണം. കൊട്ടാരക്കര പുലമണ്ണിൽ ജലവിതരണം തടസപ്പെട്ടതോടെ കനാൽ വൃത്തിയാക്കേണ്ട ഗതികേടിലാണ് നാട്ടുകാർ
കല്ലടജലസേചന പദ്ധതിയുടെ കനാൽ ,ശുചീകരണത്തിന് മുൻപ് തുറന്നു കൊടുത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മണ്ണും മണലും കെട്ടിക്കിടക്കുന്ന കനാലിലൂടെ പലഭാഗത്തും ജലവിതരണം നടക്കുന്നില്ല. കനാൽ പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നുമുണ്ട്.ഇതോടെയാണ് കനാലിൽ നിന്ന് വെള്ളം ലഭിക്കേണ്ടവർ തന്നെ അറ്റകുറ്റപ്പണിക്ക് ഇറങ്ങേണ്ടി വന്നത്.കൊട്ടാരക്കര പുലമൺ ഡിസ്ട്രിബ്യൂട്ടറ കനാലിലാണ് പ്രശ്നം.മൈലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന നാല് കിലോമീറ്ററോളം നാട്ടുകാർ പിരിവെടുത്ത് ശുചീകരിക്കേണ്ട അവസ്ഥയിലാണ്.
ജലക്ഷാമം രൂക്ഷമായ പ്രദേശത്താണ് കെ.ഐ.പി കനാലുകൾ നിർമിച്ചതെങ്കിലും ചൂട് കാലത്ത് അറ്റകുറ്റപ്പണി നടത്താനോ ശുചീകരിക്കാനോ അധികൃതർ തയാറാവുന്നില്ല. കനാൽ ശുദ്ധീകരണത്തിന് ഫണ്ടില്ലെന്നും പഞ്ചായത്തിനെ സമീപിക്കാനുമായിരുന്നു നാട്ടുകാരോടുള്ള ഉപദേശം.