മുളയിൽ മനോഹരമായ ശിൽപങ്ങൾ തീർക്കുന്ന ഒരു കലാകാരനെ പരിചയപ്പെടാം.. കൊല്ലം ആശ്രാമം സ്വദേശി എൻ കെ ജനാർദ്ദനനാണ് അറുപത്തിയഞ്ചാം വയസിലും മുള ശിൽപകലയിൽ പുതുമകൾ കണ്ടെത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങിൽ നടന്നിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രദർശനങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു.
നാൽപ്പതു കൊല്ലമായി ജനാർദ്ദനൻ മുളയിൽ ശിൽപങ്ങൾ കൊത്താൻ തുടങ്ങിയിട്ട്. യൗവനത്തിൽ തുടങ്ങിയ കൗതുകമാണെങ്കിലും ആറായിരത്തോളം ശിൽപങ്ങൾ ഈ കരങ്ങളിൽ നിന്നും പിറവിയെടുത്തിട്ടുണ്ട്. കല്ലൻമുളയിലാണ് രൂപങ്ങൾ തീർക്കുക. ഒന്നരയിഞ്ച് കനമുള്ള മുളയിൽ ശിൽപങ്ങൾ വിരിയും.
മോഡേൻ രീതിയാണ് ജനാർദ്ദനന്റെ ശൈലി. പുരുഷ രൂപങ്ങളാണ് കൂടുതൽ ശ്രദ്ധേയമായത്. 17 തവണ ബാംബു ഫെസ്റ്റിവലിൽ പങ്കെടുത്തു. ഡൽഹി, ഗോവ ഉൾപ്പടെയുള്ള നഗരങ്ങളിലും പ്രദർശനം നടത്തിയിട്ടുണ്ട്
അയ്യായിരത്തിനു മുകളിൽ ശിൽപങ്ങൾ ഇതിനോടകം വിറ്റുപോയിട്ടുണ്ട്. പതിനയ്യായിരം രൂപവരെയാണ് ഓരോ മുളശിൽപത്തിന്റെ വിലയെങ്കിലും ആഗ്രഹിച്ചെത്തുന്നവർക്ക് അവർക്കിഷ്ടമുള്ള വിലയ്ക്കു നൽകുകയാണ് ജനാർദ്ദനന്റെ രീതി. സ്വന്തമായിട്ടാണ് മുളശിൽപ നിർമാണം പഠിച്ചതെങ്കിലും പക്ഷെ ജനാർഥനന് ധാരാളം ശിഷ്യൻമാരുണ്ട്.