സ്ഥാനക്കയറ്റം കിട്ടി വർഷം രണ്ടു കഴിഞ്ഞിട്ടും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിലവാരം പോലുമില്ലതെ നെയ്യാറ്റിൻകര ജനറലാശുപത്രി. 40 ഡോക്ടർമാരടക്കം മുന്നൂറു ജീവനക്കാരുടെ കുറവുണ്ട്. 12 കോടി മുടക്കി പണിതീർത്ത അഞ്ചുനില മന്ദിരം ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും പ്രവർത്തന സജ്ജമായിട്ടുമില്ല.
എക്സ്റേ യൂണിററിനു പുറത്ത് പൊരിവെയിലിൽ സോമൻ ഈ കിടപ്പു തുടങ്ങിയിട്ട് മണിക്കൂറു രണ്ടായി. ഈ ദുരിതം കണ്ടപ്പോഴാണ് ഒരു വർഷം മുമ്പ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലെ ഒരു പ്രസംഗം ഒാർമ്മയിലെത്തിയത്.
വെറുതെയൊന്ന് കയറി നോക്കി. സ്ത്രീകളുടെ വാർഡ്. ഒാപ്പറേഷൻ തിയേറ്റർ. കുട്ടികളുടെ ഐസിയു. ഗൈനക്കോളജി വിഭാഗം ബോർഡുകളിലൊതുങ്ങുന്ന ജനറൽ ആശുപത്രി.80 ഡോക്ടർമാർ വേണ്ടിടത്ത് ഉള്ളത് 36 പേർ മാത്രം. ദിവസവും ഏഴായിരത്തഞ്ഞൂറിലേറെപ്പേർ ചികിത്സ തേടുന്ന ആശുപത്രിയാണെന്നു കൂടി ഒാർക്കണം.