തിരുവനന്തപുരം മൃഗശാലയിലെ അന്തേവാസികൾക്ക് ചൂടിനി ഒരു പ്രശ്നമേയല്ല.നാലുനേരം കുളിയും ഐസിട്ട ഭക്ഷണവും ഒക്കെയായി ഇഷ്ടംപോലെ കളിച്ചുരസിക്കാം.മൂന്നുകോടിയോളം രൂപ ചെലവിട്ടാണ് ഹിമക്കരടിയ്ക്കും നീർനായകൾക്കും ജലപക്ഷികൾക്കും ചൂടിനെ പ്രതിരോധിക്കാവുന്ന വീടൊരുക്കിയിരിക്കുന്നത്.
കൊഹിമയും ദിമാപൂരും കളിച്ചു തിമിർക്കുകയാണ് പുതിയ വീട്ടിൽ.കളിച്ചു മടുത്തപ്പോൾ ഐസിട്ടു തണുപ്പിച്ച തണ്ണിമത്തൻ കറുമുറെ തട്ടി.തൊട്ടയൽപക്കത്ത് പെലിക്കണുകളും ആഹ്ളാദത്തിലാണ്.വിശാലമായ ലോകത്ത് പറന്ന് പറന്നങ്ങനെ.
പുതിയ വീടുകളുടെ ഉദ്ഘാടനം നാട്ടിലെ മന്ത്രിയുടെ വക, ഒരു വശത്ത് ആഘോഷങ്ങൾ നടക്കുമ്പോൾ തൊട്ടപ്പുറം ജോർജ്ജ് കട്ടക്കലിപ്പിലാണ്. ഗംഗയും ഏയ്‍ഞ്ചലയുമാണെങ്കിൽ വെള്ളത്തിൽ നിന്നു കയറുന്നതേയില്ല.ഹിപ്പോകളും കുളിത്തിരക്കിലാണ്.പൊള്ളുന്ന ചൂടിനും തോൽപിക്കാനാകില്ലെന്ന ഭാവത്തോടെ.