അമ്പൂരിയെന്ന് കേട്ടാൽ മനസിൽ തെളിയുന്നത് മുപ്പത്തിയെട്ട് പേരുടെ ജീവനെടുത്ത രണ്ടായിരത്തിയൊന്നിലെ ഉരുൾപൊട്ടൽ. പക്ഷെ പ്രകൃതി ഒരുക്കിയ കാഴ്ചയുടെ വലിയ കലവറ കൂടിയുണ്ട് സമുദ്രനിരപ്പിൽ നിന്ന് ആയിരത്തി അഞ്ചൂറ് അടി ഉയരത്തിലുള്ള ഈ കൊച്ചു ഗ്രാമത്തിൽ. അന്ധമായ പ്രകൃതിസ്നേഹം പറഞ്ഞ് ചിലർ വികസനസാധ്യകളെ ഇല്ലാതാക്കുമ്പോൾ അധികമാരും ആസ്വദിച്ചിട്ടില്ലാത്ത ആ മനോഹര ദൃശ്യങ്ങൾ ലോക്കൽ കറസ്പോണ്ടന്റ് പങ്കുവയ്ക്കുന്നു.
കുടിവെള്ളം കിട്ടാക്കനിയായി മാറിയ ജനതയുടെ ദുരിതങ്ങൾ നേരിൽ കാണാനാണ് ഞങ്ങൾ അമ്പൂരിയിലെത്തിയത്. വിഷമങ്ങൾ പങ്കുവെയ്ക്കുന്നതിനിടെ കൂട്ടത്തിലൊരാൾ അമ്പൂരിയുടെ കാണാ കാഴ്ചകളെക്കുറിച്ച് മനസ്തുറന്നു. വഴിയിൽ പരിചയപ്പെട്ട സുഹൃത്തിനെ ഒപ്പംകൂട്ടി സുന്ദരകാഴ്ചകളിലേക്കുള്ള യാത്ര. കയറ്റിറക്കങ്ങളും കാട്ടുവഴികളും പിന്നിട്ടെത്തിയത് മലമുകളിൽ.
ജലനിബിഡമായ നെയ്യാറിന്റെ വിദൂര ദൃശ്യം. നോക്കെത്താ ദൂരം നീളുന്ന കാനന കാഴ്ചകൾ.ഒൗഷധ സസ്യങ്ങളുടെ കലവറയായ അഗസ്ത്യാർകൂടത്തിന്റെ താഴ്വരയാണ് കുരിശുമലയ്ക്ക് ചുറ്റും. ഗിരി ശൃംഖങ്ങളുടെ ചരിത്രം വിവരിച്ച് സുഹൃത്ത് ദ്രവ്യപ്പാറയിലേയ്ക്ക് വിരൽചൂണ്ടി. ടൂറിസം വികസനത്തിന്റെ ഭാഗമായി കുരിശുമലയേയും ദ്രവ്യപ്പാറയേയും തമ്മിൽ ബന്ധിപ്പിച്ച് റോപ്പ് വേ നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളേറെ കഴിഞ്ഞു. കടുക്കുന്ന വേനലിലും വാടിയിട്ടില്ല കാനന കാന്തി. ടൂറിസം വികസനത്തിന്റെ സാധ്യതകൾ വൈകിയാണെങ്കിലും അമ്പൂരിയേയും തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.