നിർമാണം പുരോഗമിക്കുന്ന കഴക്കൂട്ടം–മുക്കോല ദേശീയപാതയിൽ കുരുക്കഴിക്കാൻ പൊലീസില്ലാതെ വന്നപ്പോൾ ഗതാഗത സ്തംഭനം ഒഴിവാക്കാൻ മന്ത്രി റോഡിലിറങ്ങി. ആക്കുളത്തു ജനത്തിനൊപ്പം ഗതാഗതകുരുക്കിൽപെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രനാണു ട്രാഫിക് നിയന്ത്രിച്ചു രംഗത്തു വന്നത്ത്. മുക്കാൽ മണിക്കൂർ പരിശ്രമത്തിനൊടുവിലാണു മന്ത്രിയും ജീവനക്കാരും ചേർന്നു ഗതാഗതകുരുക്കഴിച്ചത്. ഇന്നലെ രാവിലെ 8.30ന് ആക്കുളം പാലത്തിനു സമീപത്താണു മന്ത്രിയുടെ വാഹനം കുരുക്കിൽ പെട്ടത്.
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ മരണമടഞ്ഞ കഴക്കൂട്ടം സ്വദേശികളുടെ നാലു കുടുംബങ്ങൾക്കു ധനസഹായം നൽകാനായി പുറപ്പെട്ടതായിരുന്നു അദ്ദേഹം. അഞ്ചു മിനിറ്റ് കഴിഞ്ഞും കുരുക്കഴിയാതെ വന്നതോടെ മന്ത്രി ആദ്യം ഗൺമാനെ രംഗത്തിറക്കി.പിന്നീട് മന്ത്രിയും ഇറങ്ങി. ഉള്ളൂരിൽ നിന്നു ബൈപാസിലേക്കു കടക്കുന്ന വാഹനങ്ങളെ ഗൺമാനും ബൈപാസിലെ വാഹനങ്ങളെ മന്ത്രിയും നിയന്ത്രിച്ചു. മന്ത്രിയുടെ നിർദേശങ്ങൾ യാത്രക്കാർ അതുപോലെ അനുസരിച്ചതോടെ കുരുക്കഴിഞ്ഞു വാഹനങ്ങൾ ചലിച്ചു.
തുടർന്നു വിവിധയിടങ്ങളിൽ നിന്നു പൊലീസുകാരെത്തി ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തു മന്ത്രിക്കു യാത്ര തുടരാൻ വഴിയൊരുക്കി. എന്നാൽ, ആദ്യം പ്രശ്നം പരിഹരിക്കട്ടെ എന്നിട്ടു യാത്ര തുടരാം എന്ന നിലപാടിലായിരുന്നു മന്ത്രി. ഒടുവിൽ, ഒരു മണിക്കൂർ കഴിഞ്ഞാണു കടകംപള്ളി യാത്രതിരിച്ചത്. ഗതാഗതം സുഖമമായതോടെ യാത്രക്കാരും നാട്ടുകാരും മന്ത്രിയെ അഭിനന്ദിച്ചു. ബൈപാസിലെ കുരുക്കുകാരണം മന്ത്രിയുടെ ഇന്നലത്തെ ഷെഡ്യൂളും അടിമുടി അവതാളത്തിലായി. സംഭവത്തിനുശേഷം, കുളത്തൂർ മുതൽ ആക്കുളം വരെയുള്ള മേഖലയിൽ 11 വരെ ട്രാഫിക് നിയന്ത്രണത്തിനായി അധികമായി പൊലീസിനെ നിയോഗിച്ചിരുന്നു.
ആക്കുളത്തെ വാഹന പരിശോധന ഒഴിവാക്കി
മന്ത്രി രംഗത്തിറങ്ങി ഗതാഗതം നിയന്ത്രിച്ച സംഭവത്തോടെ ആക്കുളം ഭാഗത്തെ വാഹനപരിശോധന പൊലീസ് ഒഴിവാക്കി .ഗതാഗതരകുരുക്ക് രൂക്ഷമായ ആക്കുളത്തിനും തമ്പുരാൻമുക്കിനും ഇടയിൽ സ്വകാര്യ സ്കൂളിനു സമീപത്തായി പൊലീസ് പതിവായി നടത്തുന്ന വാഹനപരിശോധനയാണ് ഒഴിവാക്കിയത്. കുരുക്കേറിയ ഭാഗത്ത് പൊലീസ് നടത്തുന്ന വാഹനപരിശോധനയ്ക്കെതിരെ അനവധി ആക്ഷേപങ്ങളാണു നിലവിലുള്ളത്. കുരുക്കിലകപ്പെടുന്ന ഇരുചക്രവാഹനങ്ങളെയാണു പൊലീസ് തിരഞ്ഞുപിടിക്കുന്നത്. നിർമാണം നടക്കുന്ന ഭാഗത്തെ വാഹനപരിശോധന അപകടത്തിനിടയാക്കുമെന്നാണു യാത്രക്കാരുടെ ആശങ്ക.
പണി നടക്കും; ജനം തടസമില്ലാതെ നീങ്ങുകയും ചെയ്യും: നടപടിയെന്ന് മന്ത്രി
ബൈപാസിൽ നിർമാണത്തിനു തടസ്സമില്ലാത്ത രീതിയിൽ ഗതാഗതസൗകര്യമൊരുക്കുന്നതിനു കർശന നടപടി സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു.ആക്കുളം, വെൺപാലവട്ടം, കരിക്കകം, കുളത്തൂർ, തമ്പുരാൻമുക്ക്, ടെക്നോപാർക്ക് എന്നിവിടങ്ങളിലാണു പ്രധാനമായും ഗതാഗതം തടസ്സപ്പെടുന്നത്. ആക്കുളം പാലം കടന്നു കഴക്കൂട്ടത്തേക്കു പോകുന്ന ഭാഗത്താണു കുരുക്ക് രൂക്ഷം. ഉള്ളൂരിൽ നിന്നു വരുന്ന വാഹനങ്ങൾ ബൈപാസിലേക്കു പ്രവേശിക്കുന്ന ഭാഗമായതിനാൽ കുരുക്ക് ഏറെനേരം നീളും. ഈ ഭാഗത്ത് ഗാർഡിനെ നിയോഗിച്ചു ഗതാഗതം നിയന്ത്രിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
കൂടാതെ, ടെക്നോപാർക്കിനു മുന്നിലെ സിഗ്നൽ പൊളിച്ചുമാറ്റിയതും ഗതാഗതകുരുക്കിനു കാരണമാകുന്നു. ഇവിടെ പാർക്കിലേക്കു വരുന്ന വാഹനങ്ങൾക്കു മുൻഗണന നൽകി മറ്റു വാഹനങ്ങളെ ഏറെനേരം തടഞ്ഞിടുന്നുവെന്നാണു പരാതി. പാർക്കിലേക്ക് എല്ലാ വാഹനങ്ങളെയും കടത്തിവിട്ട ശേഷമേ ഇവിടത്തെ ഗാർഡുമാർ മറ്റുവാഹനങ്ങളെ വിടാറുള്ളൂ. ഇന്നലെ ബൈപാസ് വികസനത്തോടനുബന്ധിച്ച് ആക്കുളം ടോളിനു സമീപത്തെ മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഇതിന്റെ പ്രവർത്തനങ്ങളെ തുടർന്നാണു ഗതാഗതം തടസ്സമായതെന്നു പൊലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക