തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലെ ഫ്രീസറുകൾ തകരാറിൽ. അഞ്ചു അജ്ഞാത മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തി. ഫ്രീസർ തകരാറിലെന്നും മൃദേഹങ്ങൾ അഴുകിയെന്നും ആശുപത്രി സൂപ്രണ്ട് മനോരമ ന്യൂസിനോടു സ്ഥിരീകരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എ ബി സി വിഭാഗങ്ങളിലായി 18 ഫ്രീസറുകളാണുള്ളത്. ബി വിഭാഗത്തിലെ ആറു ഫ്രീസറുകളാണ് തകരാറിലായിരിക്കുന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന അഞ്ച് അജ്ഞാത മൃതദേഹങ്ങളാണ് അഴുകിയത്. മൂന്നു മൃതദേഹങ്ങൾ സംസ്കാരത്തിനായി കൊണ്ടുപോകാൻ നഗരസഭാ ജീവനക്കാർ എത്തിയപ്പോഴാണ് അഴുകിയതായി ശ്രദ്ധയിൽപ്പെട്ടത്.ഇതിൽ കോവളത്തുമരിച്ച നിലയിൽ കണ്ടെത്തിയ വിദേശ പൗരന്റെ മൃതദേഹവും ഉൾപ്പെടുന്നു.
പൊതുപ്രവർത്തകൻ പി.കെ.രാജുവിന്റെ പരാതിയിൽ ഫ്രീസറുകൾ നന്നാക്കണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനും പുല്ലുവില മാത്രം. മൃതദേഹങ്ങൾ കൂടുതലായി എത്തുമ്പോൾ പ്രവർത്തനക്ഷമമല്ലാത്ത ബി ചേംബറിലേയ്ക്ക് അനാഥ മൃതദേഹങ്ങൾ മാറ്റും. അജ്ഞാത മൃതദേഹങ്ങൾ ആയതുകൊണ്ട് കൊണ്ട് തന്നെ ഈ അനാസ്ഥയെക്കുറിച്ച് ചോദിക്കാനുമാരുമില്ല.