ശബരിമലയിൽ ഉണ്ണിയപ്പ നിർമാണത്തിന് ഉപയോഗിക്കുന്ന അരിക്ക് നിലവാരമില്ലന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം. അയ്യപ്പൻമാർ സമര്‍പ്പിക്കുന്ന അരി അപ്പനിർമാണത്തിന് ഉപയോഗിക്കരുതെന്നും ഭക്ഷ്യസുരക്ഷ വിഭാഗം നിർദേശം നൽകി.അതേ സമയം ശബരിമലയിൽ ഉണ്ണിയപ്പക്ഷാമമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
പത്തനംതിട്ട ലാബില്‍ നടത്തിയ പരിശോധനയിലാണ് ശബരിമലയിൽ ഉണ്ണിയപ്പ നിർമാണത്തിന് ഉപയോഗിക്കുന്ന അരിക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയത്. കർപ്പൂരം ഉള്‍പടെയുള്ളവയുടെ സാനിധ്യം അരിയിലുണ്ടെന്നും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് നിലവിൽ ഉണ്ണിയപ്പനിർമണത്തിനായി ഉപയോഗിക്കുന്ന അരി ഒഴിവാക്കണം.എന്നാൽ തീർഥാടകർ സമർപ്പിക്കുന്ന അരി പ്രത്യേകമായി ശേഖരിച്ച് പലതവണ കഴുകിയാണ് അപ്പനിർമാണത്തിന് ഉപയോഗിക്കുന്നതെന്ന് ദേവസ്വംബോർഡ് അറിയിച്ചു.
കോടതിയുടെ നിർദേശം പൂർണമായി പാലിച്ചുകൊണ്ട് അപ്പം നിർമാണം ഉടൻ പുനരാരംഭിക്കും. അയ്യപ്പൻമാർ സമർപ്പിക്കുന്ന അരിക്ക് പുറമേ സർക്കാർ ഏജൻസികളിൽ നിന്നും അരി വാങ്ങും.നിലവിലെ സാഹചര്യത്തിൽ ഉണ്ണിയപ്പക്ഷാമമുണ്ടാകില്ലെന്നും മതിയായ കരുതൽ ശേഖരമുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. അതേസമയം തൊഴിൽ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പനിർമാണ തൊഴിലാളികൾ സന്നിധാനം എക്സിക്യൂട്ടീവ് ഓഫീസറെ ഉപരോധിച്ചു.