പത്തനംതിട്ട കലഞ്ഞൂർ പാടത്ത് പുലി വനംവകുപ്പിന്റെ കെണിയിൽപ്പെട്ടു. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നത്. നെയ്യാറിലെ വനംവകുപ്പിന്റെ സംരക്ഷിത കേന്ദ്രത്തിലേയ്ക്ക് പുലിയെ മാറ്റി.
ഈ ശൗര്യം ഒരുമാസത്തിലധികമായി ജനങ്ങളുടെ ഉറക്കം കെടുത്തുകയായിരുന്നു. പല വളർത്തുമൃഗങ്ങളെയും പുലി ഭക്ഷണമാക്കി. ഇരുട്ടുതറയിൽ പുലിയെ കണ്ട് വാഹനയാത്രികരായ മൂന്നുപേർക്ക് വീണ് പരുക്കേറ്റു. ഒടുവിൽ വനം വകുപ്പിന്റെ പത്തനാപുരം റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ചു. നാലുദിവസത്തിനു ശേഷം കഴിഞ്ഞരാത്രിയിൽ പുലി കെണിയിൽ വീണു. ആൺപുലിയ്ക്ക് 7 വയസ് പ്രായം വരും. പുനലൂർ ഡിഎഫ്ഒ യുടെ നേതൃത്വത്തിലാണ് പുലിയെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടി പൂർത്തിയാക്കിയത്.
മയക്കിയ ശേഷം നെയ്യാറിലെ ലയൺ സഫാരി പാർക്കിലേയ്ക്കാണ് പുലിയെ ചികിൽസയ്ക്കായി മാറ്റിയത്. ആരോഗ്യം വീണ്ടെടുത്ത ശേഷം ഇടുക്കി വനമേഖലയിൽ പുലിയെ തുറന്നുവിടുന്നതിനാണ് തീരുമാനം.