വേനലിൽ കുളവും കിണറും കുഴിച്ച് ജലസാന്നിധ്യം ഉറപ്പാക്കാൻ കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മ. പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലാണ് വനിതകളുടെ നേതൃത്വത്തിൽ കർമസമിതിയുള്ളത്. ഒരുമാസത്തിനിടെ മുപ്പത്തി മൂന്ന് കിണറുകളും മൂന്ന് കുളവും ഇവരുടെ നേതൃത്വത്തിൽ നീരണിഞ്ഞു.
പൈപ്പുവെള്ളം പ്രതീക്ഷിച്ച് എത്രകാലം കാത്തിരിക്കണം. ഒടുവിൽ അവർ തന്നെ തീരുമാനിച്ചു. കിണർ കുഴിയ്ക്കാമെന്ന്. പഞ്ചായത്തും സഹായത്തിനായെത്തി. കൊടുംവേനലാണ്. ഇനിയും വെള്ളം കണ്ടിട്ടില്ല. എങ്കിലും മടിച്ചുനിൽക്കാൻ അവർ തയാറല്ല. രണ്ട് വനിതകളുടെ നേതൃത്വത്തിൽ പണികൾ തുടങ്ങി. ഇവിടെ രണ്ടുപേർ ചേർന്ന് കിണർ കുഴിച്ചെങ്കിൽ മറ്റൊരിടത്ത് വനിതകളിറങ്ങി വലിയ കുളം തന്നെ തീർത്തു.
മൊട്ടക്കുന്ന് നിറഞ്ഞ പള്ളിക്കൽ പ്രദേശത്ത് ജലസാന്നിധ്യം അപൂർവമാണ്. കുടിവെള്ളം മുട്ടിയപ്പോഴാണ് വനിതകൾ കുളം കുഴിക്കാൻ തീരുമാനിച്ചത്. പള്ളിക്കൽ പഞ്ചായത്തിൽ മാത്രം 33 കിണറുകളിൽ വെള്ളം കണ്ടുകഴിഞ്ഞു. മൂന്നുകുളങ്ങളിലും ജലസാന്നിധ്യമറിഞ്ഞു. പെൺകരുത്തിന്റെ വിവരമറിഞ്ഞ് കിണർ കുഴിക്കണമെന്ന ആവശ്യവുമായി സമീപ പഞ്ചായത്തുകളിൽ നിന്നും നിരവധിപേരെത്തുന്നുണ്ട്.