ശബരിമലയിലെ പുതിയ കൊടിമരത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങളുടെ നിർമാണത്തിനുള്ള സ്വർണം ഉരുക്കൽ ചടങ്ങ് നടന്നു. മുഖ്യശിൽപി അനന്തൻ ആചാരിയുടെ പരുമലയിലെ പണിശാലയിരുന്നു ചടങ്ങുകൾ. തന്ത്രി, ദേവസ്വം ബോർഡ് പ്രതിനിധികളടക്കം നിരവധിപേർ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.
ദ്വജാഗ്രത്തിൽ പ്രതിഷ്ഠിക്കുന്നതിനു വേണ്ടിയുള്ള കുതിര, കൊടിമരച്ചുവട്ടിൽ പ്രതിഷ്ഠിക്കുന്നതിനു വേണ്ടിയുള്ള അഷ്ടദിക്ക്പാലകർ , മണി എന്നിവയ്ക്കായുള്ള സ്വർണ്ണം ഉരുക്കൽ ചടങ്ങുകളാണ് പരുമലയിലെ പണിശാലയിൽ നടത്തിയത്. ഭക്തർ നൽകിയ സ്വർണ്ണത്തിനു പുറമെ 15 കിലോ വെള്ളി, 30 കിലോ ചെമ്പ് എന്നിവയും ഉരുക്കി. തന്ത്രി കണ്ഠരര് രാജീവരരും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. വ്രത ശുദ്ധിയോടെ മുഖ്യ ശിൽപി അനന്തൻ ആചാരിയും സംഘവുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്
കൊടിമരത്തിനുള്ള ശിലകളുടെയും ചെമ്പിന്റെയും പണികളും അവസാന ഘട്ടത്തിലാണ്. പരുമലയിൽ ചെമ്പു പറകളുടെയും, ചെങ്ങന്നൂരിൽ പഞ്ചവർഗത്തറ , ആധാര ശില എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. ജൂൺ 25നാണ് പ്രതിഷ്ഠ നടത്താൻ ദേവസ്വം ബോർഡ് മുഹൂർത്തം നിശ്ചയിച്ചിരുന്നത്.