കരുണയുടെ കൈയ്യൊപ്പുമായി കൊച്ചേട്ടന്റെ ചായക്കട. എം.ജി കലോൽസവത്തിന്റെ ഭാഗമായി കോഴഞ്ചേരി സെന്റ് തോമസ് കോളജ് മൈതാനിയിൽ ഒരുക്കിയിരിക്കുന്ന ചായക്കട കരുണയുടെ വീടെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനാണ്. കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കടയുടെ പ്രവർത്തനം.
കോഴഞ്ചേരി കലോൽസവ തിരക്കിലാണ്. വേദികളിൽ പുത്തൻ പ്രതിഭകളുടെ മിന്നലാട്ടം. കലാസ്വാദനത്തിനൊപ്പം കരുണയുടെ ഉറവ വറ്റാത്ത മനസുമായി ഒരു കൂട്ടം കുരുന്നുകൾ കലോൽസവ നഗരിയിലുണ്ട്. നൻമയുടെ കരങ്ങൾ നീളുന്നത് പ്ലാസ്റ്റിക് ഷീറ്റിന് കീഴിൽ അന്തിയുറങ്ങുന്ന കുടുംബത്തിന് സുരക്ഷിതമായ വീടെന്ന ലക്ഷ്യത്തിലേയ്ക്കാണ്. മേളയിലെത്തുന്ന ആർക്കും കൊച്ചേട്ടന്റെ ചായക്കടയിൽ കയറാം. വാങ്ങുന്ന ഭക്ഷണത്തിന്റെ വിലയിൽ ഒരോഹരി സഹായധനമായി മാറും.
കുരങ്ങുമല ഗ്രാമം കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ എൻ.എസ്.എസ് യൂണിറ്റ് ദത്തെടുത്തതാണ്. ഈ കോളനിയിലെ അനാഥയായ റീനയ്ക്ക് വീടൊരുക്കുന്നതിനാണ് 24 മണിക്കൂറും ചായക്കട പ്രവർത്തിക്കുന്നത്. ചപ്പാത്തി, ദോശ, തണ്ണിമത്തൻ, ഐസ്ക്രീം, തുടങ്ങിയ വിഭവങ്ങൾ മിതമായ വിലയിൽ ലഭിക്കും.
150 കുട്ടികളുടെ കൂട്ടായ്മയിലാണ് 24 മണിക്കൂറും ഭക്ഷണശാല പ്രവർത്തിക്കുന്നത്. പാചകവും വിതരണവുമെല്ലാം ഒരു കുടക്കീഴിലാണ്. പലവ്യഞ്ജനം ഒഴികെയുള്ള വിഭവങ്ങൾ കുട്ടികൾ നേരിട്ട് ശേഖരിച്ചതാണ്. കടയിലെ തിരക്ക് കണക്കിലെടുത്താൽ മേള കഴിയുമ്പോൾ മികച്ച നിലയിൽ വീടൊരുക്കുന്നതിനുള്ള തുക സമാഹരിക്കാൻ കഴിയും.
ആഘോഷങ്ങൾക്കിടയിൽ അവശത അനുഭവിക്കുന്നവർക്കും ഒരിടമുണ്ടെന്ന് തെളിയിക്കുകയാണ് കൊച്ചേട്ടന്റ ചായക്കട. അനുഭവവും സഹായ മനസും മികച്ച പാഠപുസ്തകമെന്ന് കൂടി അടിവരയിടുകയാണ് വിദ്യാർഥി കൂട്ടായ്മ.