ഒറ്റയ്ക്ക് മൽസരിച്ച് കരുത്ത് തെളിയിച്ച് കേരളാ കോൺഗ്രസ്. രണ്ടു മാസത്തിനിടെ കോട്ടയം ജില്ലയിലെ രണ്ട് പഞ്ചാത്തുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും കേരളാ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു. മുത്തോലി പഞ്ചായത്തിൽ എൽഡിഎഫിനെതിരെയായിരുന്നു വിജയമെങ്കിൽ മൂന്നിലവിലെത്തിയപ്പോൾ കോൺഗ്രസ് സിറ്റിങ് സീറ്റ് കേരളാ കോൺഗ്രസ് പിടിച്ചെടുത്തു.
യുഡിഎഫ് വിടുന്ന ഘട്ടത്തിൽ തദ്ദേശ ഭരണസ്ഥാപനങ്ങളിൽ തൽസ്ഥിതുടരുമെന്നായിരുന്നു പാർട്ടിയുടെ പ്രഖ്യാപനമെങ്കിലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കേരളാ കോൺഗ്രസ് ഒറ്റയ്ക്കാണ് മൽസരിച്ചത്. ഇതിൽ മുത്തോലിയിലും മൂന്നിലവിലും മികച്ച വിജയവും സ്വന്തമാക്കി. ശക്തി കേന്ദ്രങ്ങളിലാണെങ്കിലും മൂന്നു മുന്നണികൾക്കുമെതിരെ നേടിയ വിജയമെന്ന നിലയിൽ പാർട്ടിയ്ക്കും ഇത് ഏറെ ആത്മവിശ്വാസം നൽകുന്നു. മൂന്നിലവിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റിലാണ് കേരളാ കോൺഗ്രസ് വിജയം കണ്ടത്. കഴിഞ്ഞ തവണ കേരളാ കോൺഗ്രസിനൊപ്പം യുഡിഎഫ് എന്ന നിലയിൽ മൽസരിച്ചപ്പൾ 236 വോട്ടു കിട്ടിയ കോൺഗ്രസിന് ഇക്കുറി തനിയെ മൽസരിച്ചപ്പോൾ നേടാനായത് 138 വോട്ടുകൾ മാത്രം.
കേരളാ കോൺഗ്രസിന് 189 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ മാസം മുത്തോലി പഞ്ചായത്തിൽ നടന്ന ഉപതിര്ഞെടുപ്പിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ 12ാം വാർഡ് കേരളാ കോൺഗ്രസ് പിടിച്ചെടുത്തത് മികച്ച ഭൂരിപക്ഷത്തോടെയാണ്. 238 വോട്ടുകൾക്ക് എൽഡിഎഫ് സ്വതന്ത്രൻ വിജയിച്ച സീറ്റിൽ ഇക്കുറി അവർക്ക് നേടാനായത് നാൽപത്തി മൂന്ന് വോട്ടുകൾ മാത്രമാണ്. ചുരുക്കത്തിൽ മുന്നണി വിട്ടെങ്കിലും പ്രദേശിക പിന്തുണയിൽ ഇടിവുണ്ടായിട്ടില്ല എന്നതിനൊപ്പം പാർട്ടി വോട്ടുകളും നിഷ്ക്ഷ വോട്ടുകളും കൃത്യമായി പെട്ടിയിൽ വീഴ്ത്താൻ കേരളാ കോൺഗ്രസിന് കഴിഞ്ഞു.