പട്ടയമില്ലാത്തതിന്റെ പേരിൽ സർക്കാർആനുകൂല്യങ്ങൾ ഒന്നുംലഭിക്കുന്നില്ല കാട്ടാക്കട താലൂക്കിലെ രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക്. ആവശ്യങ്ങളുമായി പഞ്ചായത്തിലൊ, വില്ലേജിലൊ ചെന്നാൽ ലഭിക്കുന്നത് അവഗണനമാത്രം. അമ്പൂരിയിലെ പട്ടയരഹിതരാണെന്നറിഞ്ഞാൽ വിവാഹം പോലും നടക്കാത്ത അവസ്ഥ. 1933 ലെ കുടിയേറ്റകാലം മുതൽ ഇതാണ് സാഹചര്യമെന്ന് പട്ടയമില്ലാത്ത ഭൂമിയിലെ താമസക്കാർ പറയുന്നു.
തീരാദുരിതത്തിന് എന്ന് അറുതിവരുമെന്നറിയില്ല അമ്പൂരി, മായം പ്രദേശത്തെ പട്ടയരഹിതർക്ക്. സർക്കാർ കണക്കിൽ ഇവിടുത്തുകാർ ആനൂകൂല്യങ്ങൾക്കുപുറത്താണ്. കൃഷിഭൂമിയുടെ സുരക്ഷക്ക് വേണ്ടി കെട്ടിയതാണ് ഈ കമ്പിവേലി. എന്നാൽ ഇതിന്ന് അമ്പൂരിക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്. താമസക്കാരെ ഇറക്കിവിട്ട് കമ്പിവേലികെട്ടുമെന്നാണ് ജലസേജനവകുപ്പിന്റെ ഭീഷണി.
കുടിയേറ്റകാലം മുതൽ കാർഷീക മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് അമ്പൂരിക്കാർ. റബർ, വാഴ, കുരുമുളക്, മരച്ചീനി, എന്നിവയാണ് മുഖ്യകൃഷി. അമ്പൂരിയിൽ ബാങ്കുകളും ഉണ്ട്. എന്നാൽ കാർഷിക, വിദ്യാഭ്യാസവായ്പ ആവശ്യത്തിനായി ചെന്നാൽ പട്ടയമില്ലാത്തതിന്റെ പേരിൽ വെറുകയ്യോടെ മടങ്ങേണ്ടിവരും. പട്ടയം ലഭിക്കാത്തത് ഉദ്യോഗസ്ഥരുടെ വെല്ലുവിളിമൂലമാണെന്ന് ഒരുകൂട്ടർ വിശ്വസിക്കുന്നു.2006 വരെ കുത്തകപാട്ടം അടച്ചിരുന്നു. എന്നാൽ അതും അവസാനിപ്പിച്ചതോടെ ഒന്നുമില്ലാത്ത നില.
താമസം തുടങ്ങിയിട്ട് എത്രകാലം എന്നതല്ല, പട്ടയമുണ്ടോ എന്നതാണ് ആനൂകൂല്യങ്ങൾക്കാവശ്യം എന്നാണ് വില്ലേജ് അധികൃതർ നൽകിയമറുപടി. പട്ടയം ലഭിക്കാൻ എന്തുകൊണ്ടും അർഹരാണ് താമസക്കാരെന്നും വില്ലേജിലെജീവനക്കാർപറയുന്നു. പട്ടയ രഹിതഭൂമിയാണെന്നറിയുമ്പോൾ അമ്പൂരിയിലെ പെൺകുട്ടികളുടെവിവാഹം പോലും പലവട്ടം മുടങ്ങി.