അറബിക്കടലിലെ വേലിയേറ്റത്തെത്തുടർന്ന് കല്ലടയാറ്റിൽ ഉപ്പുവെള്ളം കയറി. വേലിയേറ്റത്തിന് ശക്തികൂടിയതിനെത്തുടർന്ന് വെള്ളം എതിർദിശയിലേയ്ക്ക് ഒഴുകി. പ്രദേശത്ത് ഉപ്പുകലർന്ന വെള്ളമാണ് പൈപ്പുകൾ വഴി ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം രാവിലെയുണ്ടായ വേലിയേറ്റത്തിൽ ഏനാത്ത് പഴയ പാലത്തിന് സമീപം കല്ലടയാറ്റിലെ വെള്ളം എതിർദിശയിലേയ്ക്ക് ഒഴുകുന്നതായി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ കല്ലടയാറ്റിൽ രണ്ടടിയിലധികം ജലനിരപ്പ് ഉയർന്നു. മുൻകാലങ്ങളിൽ ഇത്രയും ദൂരത്തിലേയ്ക്ക് കടൽജലം കയറിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കല്ലടയാറിനെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികളാണുള്ളത്. മണ്ണടി കടമ്പനാട് എന്നിവിടങ്ങളിൽ ലഭിക്കുന്ന വെള്ളത്തിൽ ദിവസങ്ങളായി ഉപ്പുരസമുണ്ട്. കല്ലടയാറ്റിൽ മണ്ണടി ഭാഗത്തുള്ള പമ്പിങ് കേന്ദ്രത്തിൽ നിന്നാണ് കടമ്പനാട്, ഏറത്ത് പഞ്ചായത്തുകളിൽ ശുദ്ധജലമെത്തിക്കുന്നത്. ജലവിതരണ പദ്ധതിയിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ തടയണകൾ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.