തലസ്ഥാനനഗരത്തിൽ ജ്വല്ലറികൾ അടച്ചിട്ട് സ്വർണവ്യാപാരികളുടെ മിന്നൽ സമരം. വാണിജ്യനികുതി, ഏജീസ് ഓഫിസ് ഉദ്യോഗസ്ഥരുടെ പരിശോധനക്കെതിരെയാണ് സമരം നടത്തിയത്.
ഉച്ചയ്ക്കുശേഷം തിരുവനന്തപുരം കിഴക്കേക്കോട്ടയിലുള്ള സുബ്ബയ്യ ഫാഷൻ ജ്വല്ലറിയിലായിരുന്നു ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. ഏജീസ് ഓഫിസിലെ ഉദ്യോഗസ്ഥരും പൊലീസുകാരും ഒപ്പമുണ്ടായിരുന്നു. ഇതോടെ ചാലയിലെയും കിഴക്കേക്കോട്ടയിലെയും ജ്വല്ലറിയുടമകൾ പ്രതിഷേധവുമായി എത്തി.
മുൻകൂർ അനുമതിയില്ലാതെ നടത്തിയ പരിശോധന നിയമവിരുദ്ധമാണെന്നും ജ്വല്ലറിയുടമകൾ ആരോപിച്ചു. ഇതെതുടർന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കീഴിലുള്ള നഗരത്തിലെ ഇരുനൂറോളം ജ്വല്ലറികൾ അടച്ചിട്ടു. 2013-14 സാമ്പത്തികവർഷം മുതൽ പർച്ചേസ് ടാക്സ് ഇനത്തിൽ ജ്വല്ലറിയുടമകൾ 2600 കോടിരൂപ സംസ്ഥാനസർക്കാരിലേക്ക് അടയ്ക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല ജ്വല്ലറികൾക്കും നോട്ടീസ് കിട്ടുകയും ചിലർ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് മുൻകൂർ അറിയിപ്പില്ലാതെ പരിശോധന നടത്തി ബുദ്ധിമുട്ടിക്കുന്നതെന്നാണ് ജ്വല്ലറിയുടമകളുടെ ആക്ഷേപം.