കൊല്ലം ചാത്തന്നൂർ ഇത്തിക്കരയാറ്റിൽ ഒരു കോടി ചെലവഴിച്ചു നിർമിച്ച തടയണ കാഴ്ചവസ്തുവായി മാറി. വേനൽക്കാലത്തു ജലം സംരക്ഷിച്ചു നിർത്താനായി നിർമിച്ച തടയണയിൽ ഒരു തുള്ളി വെള്ളം പോലും തടഞ്ഞുനിർത്താൻ കഴിയാതെ വന്നതോടെ പദ്ധതി വിവാദത്തിലായിരിക്കുകയാണ്. പ്രതിഷേധം ശക്തമായതോടെ അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമത്തിലാണ് ജലവിഭവ വകുപ്പ്
ചാത്തന്നൂർ അടുതലയിൽ നിർമിച്ച തടയണയാണ് അശാസ്ത്രീയമായ നിർമാണം കൊണ്ട് വിവാദമായിരിക്കുന്നത്. വെള്ളം കെട്ടിനിർത്തുകയും തടയണ കവിഞ്ഞ് ഒഴുകുകയും ചെയ്യുന്നതിന് പകരം അടിയിലൂടെ വെള്ളം ഒഴുകിയതാണ് നിർമാണത്തിലെ അപാകത പുറത്ത് കൊണ്ടുവന്നത്. റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് ഒരു കോടി അഞ്ചു ലക്ഷം രൂപ വിനിയോഗിച്ചാണ് തടയണ നിർമിച്ചത്. ജലവിഭവ വകുപ്പിനായിരുന്നു നിർമാണച്ചുമതല.തടയണ നിർമാണത്തിൽ അഴിമതിയാണെന്നും അന്വേഷണം വേണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.
കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്ന പമ്പ്ഹൗസ് ഇവിടെയാണു സ്ഥിതി ചെയ്യുന്നത്. തടയണ നിർമാണത്തിലൂടെ കടുത്ത വേനലിൽപോലും ആവശ്യാനുസരണം വെള്ളം ലഭിക്കുക എന്നതായിരുന്നു ലക്ഷ്യം. വേനലിന്റെ ആരംഭത്തിൽ തന്നെ ജലത്തിന്റെ ലഭ്യത കുറവ് പമ്പിങ്ങിനെ സാരമായി ബാധിക്കുന്നുണ്ട്. വേനൽ ശക്തമായാൽ കല്ലുവാതുക്കൽ പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനു പ്രതിസന്ധിയാകും.