അനധികൃത പാറമടകളുടെ ലൈസൻസ് റദ്ദാക്കിയ തീരുമാനം അംഗീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തയാറാകുന്നില്ലെന്ന് ആക്ഷേപം. പത്തനംതിട്ട വടശേരിക്കര പഞ്ചായത്തിലാണ് പാറമടയെച്ചൊല്ലി വിവാദം ചൂടുപിടിക്കുന്നത്. സർവീസിൽ നിന്ന് വിരമിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് പഴയ സെക്രട്ടറി നൽകിയ ദീർഘകാല ലൈസൻസാണ് നിലവിലെ സെക്രട്ടറി റദ്ദാക്കിയത്.
ചട്ടം മറികടന്നാണ് വടശേരിക്കര മുക്കുഴിയിൽ പ്രവർത്തിക്കുന്ന മൂന്ന് പാറമടകൾക്കും ഒരു ക്രഷർ യൂണിറ്റിനും 2021 വരെ ലൈസൻസ് പുതുക്കി നൽകാൻ ഉത്തരവിട്ടത്. മലിനീകരണ നിയന്ത്രണ ബോർഡ് മൈനിങ് ആൻഡ് ജിയോളജി വകുപ്പുകളുടെ അനുമതി തീർന്ന സാഹചര്യത്തിലായിരുന്നു മുൻ സെക്രട്ടറിയുടെ അസാധാരണ നടപടി. ഇത് പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെയായിരുന്നില്ല. പിഴവ് മനസിലാക്കിയാണ് നിലവിലെ സെക്രട്ടറി കെ.സി സുരേഷ്കുമാർ ഉത്തരവ് റദ്ദാക്കിയത്. എന്നാൽ തുടർന്ന് രണ്ട് തവണ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നെങ്കിലും തീരുമാനം അംഗീകരിക്കാൻ താറാകുന്നില്ലെന്നാണ് ആക്ഷേപം.
തീരുമാനം വൈകുന്നതിന് പിന്നിൽ ലക്ഷങ്ങളുടെ ഇടപാടുണ്ടെന്നാണ് പരാതി. ഇതിനെതിരെ നാട്ടുകാരും സമര മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഈയാഴ്ച ചേരുന്ന ഭരണസമിതി യോഗം പാറമട വിഷയം ചർച്ചയ്ക്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.