വേനൽമഴയിൽ പത്തനംതിട്ട അടൂരിൽ വ്യാപക കൃഷിനാശം. വെറ്റിലയും റബറും ഉൾപ്പെടെയുള്ള വിളകൾ നശിച്ചു. പല റോഡുകളും വെള്ളക്കെട്ടിലായി. നഷ്ടത്തിന്റെ തോത് ഇതുവരെ കണക്കാക്കിയിട്ടില്ല.
വേനലിന് ആശ്വാസമായെങ്കിലും കഴിഞ്ഞ ദിവസത്തെ മഴ കർഷകർക്ക് ദുരിതമാണ് സമ്മാനിച്ചത്. വിളവെടുപ്പിന് പാകമായ വെറ്റിലയും പാവലും പടവലവും നിലംപൊത്തി. റബർ മരങ്ങളും തെങ്ങും കവുങ്ങും കടപുഴകി. പറക്കോട് മാത്രം ഏക്കർക്കണക്കിന് കൃഷിയാണ് നശിച്ചത്.
മഴയ്ക്കൊപ്പം വീശിയ കാറ്റിൽ മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. വൈദ്യുതിബന്ധവും നശിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ റോഡുകൾ തോടുകളായി മാറി. തട്ട, തോലുഴം മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.