ബിജെപി പിന്തുണയോടെ ഗവി ഭൂസമരത്തിന് പത്തനംതിട്ടയിൽ തുടക്കമായി. ആദിവാസികളുൾപ്പെടെ നൂറിലധികം കുടുംബങ്ങൾ പങ്കെടുക്കുന്ന രാപ്പകൽ സമരത്തിന്റെ മുഖ്യ സംഘാടകർ ബിജെപി ജില്ലാ നേതാക്കളാണ്. സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ സമരത്തിന് പിന്തുണയുമായെത്തും.
ഭൂസമരങ്ങൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഗവിയിലെ ആദിവാസി ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങളിലാണ് ബിജെപി നേതൃത്വം ആദ്യമായി ഇടപെട്ടിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ മുൻ പ്രസിഡന്റ് സി.കെ.പത്മനാഭൻ ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ.ജാനു എന്നിവരാണ് വിവിധ ഘട്ടങ്ങളിൽ ഗവിയിലെ സമരത്തിന് നേതൃത്വം നൽകുക. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറിലധികം കുടുംബങ്ങൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശഖരൻ 24 ന് മൂഴിയാർ മുതൽ ഗവി വരെയുള്ള ആദിവാസി തോട്ടം തൊഴിലാളി കുടുംബങ്ങളെക്കാണും. പെരിയാർ കടുവസങ്കേതത്തിൽപ്പെടുന്ന ഭൂമിയായതിനാൽ ഗവിയുടെ പ്രശ്നപരിഹാരത്തിന് കേന്ദ്രം ഇടപെടേണ്ടിവരും. ഇക്കാര്യത്തിൽ അനുകൂല നിലപാടുണ്ടാകുമെന്നാണ് ബിജെപി നേതാക്കൾ സമരസമിതി പ്രവർത്തകരെ അറിയിച്ചിട്ടുള്ളത്. കോട്ടയത്തെ ബിജെപി സംസ്ഥാന കൗണ്‍സിലിൽ ഗവിയിലെ ഭൂരഹിതരുടെ പ്രശ്നങ്ങൾ ചർച്ചയായിരുന്നു. ഭൂസമരങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് സമാന പ്രക്ഷോഭത്തെ സഹായിക്കാൻ ബിജെപി നേതൃത്വം തീരുമാനമെടുത്തത്.