കടബാധ്യതകൾ തീർക്കാൻ ഒറ്റമൂലി എന്ന നിലയിലാണ് ബോട്ടുടമകളിൽ പലരും ഡീഗോഗാർഷ്യ ദ്വീപസമൂഹങ്ങൾക്ക് സമീപം മീൻപിടിക്കാൻ പോകുന്നത്. രാജ്യാന്തര സമുദ്രാതിർത്തിവിട്ട് പോകുമെന്ന് വിഴിഞ്ഞത്തെ മൽസ്യത്തൊഴിലാളികൾക്ക് അറിയില്ലായിരുന്നുവെന്ന് ബന്ധുക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു.
ബ്രിട്ടീഷ്-അമേരിക്കൻ സൈനികത്താവളമായ ഡീഗോഗാർഷ്യയിൽ ഇന്ത്യൻ മൽസ്യത്തൊഴിലാളികൾ തടവിലാകുന്നത് ആദ്യമായല്ല. ദുരനുഭവങ്ങളുണ്ടായിട്ടും ട്യൂണ അഥവാ ചൂര മീനിന്റെ ധാരാളിത്തമാണ് മൽസ്യത്തൊഴിലാളികളെ കൈവിട്ടകളിക്ക് പ്രേരിപ്പിക്കുന്നത്. ബോട്ടുടമകൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നറിയാതെയാണ് മിക്കവരും യാത്രയാകുന്നത്. വിഴിഞ്ഞം തീരത്ത് നിന്ന് പോയവരുടെ സ്ഥിതിയും മറിച്ചല്ല.
തിരുവനന്തപുരം തീരത്ത് മൽസ്യസമ്പത്ത് നന്നേ കുറഞ്ഞത് മറ്റൊരുകാരണം. നയതന്ത്ര ഇടപെടലുകളുണ്ടായില്ലെങ്കിൽ വിഴിഞ്ഞത്തെ ഈ കുടുംബങ്ങളുടെ ജീവിതം ഇരുൾമൂടും.