ആറൻമുള പുഞ്ചയ്ക്ക് സമീപമുളള പ്രദേശങ്ങളിലും കൃഷി തുടങ്ങാൻ കർഷക കൂട്ടായ്മ. ഇതിന്റെ ഭാഗമായി കുട്ടനാട് വികസന സമിതി ചെയർമാൻ ഫാദർ തോമസ് പീലിയാനിക്കലിന്റെ നേതൃത്വത്തിൽ കർഷകരുമായി പ്രത്യേക ചർച്ച നടത്തി.
കുട്ടനാടിന്റെ ജലസ്ഥിതി നിലനിർത്തുന്നത് ആറൻമുള അടക്കമുള്ള പാടശേഖരങ്ങളാണ്. വർഷങ്ങളായി ഏക്കർക്കണക്കിന് കൃഷിയിടം തരിശ് കിടക്കുന്നുണ്ട്. ഇത് അപ്പർകുട്ടനാടിന്റെ കൃഷിസാധ്യതയെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരമെന്ന നിലയിലാണ് കൂടുതൽ സ്ഥലത്തേയ്ക്ക് കൃഷിയിറക്കാൻ തീരുമാനിച്ചത്. ആറൻമുളയിൽ കൊയ്ത്തിന് പാകമായ പുഞ്ച തോമസ് പീലിയാനിക്കലും സംഘവും പരിശോധിച്ചു. നൂറുമേനി വിള ലഭിച്ചത് കർഷകർക്ക് ഊർജമായെന്നാണ് വിലയിരുത്തൽ.
ആറൻമുള വിമാനത്താവളത്തിനായി നികത്തിയ തോടും തണ്ണീർത്തടങ്ങളും പൂർവസ്ഥിതിയിലാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. നീരൊഴുക്ക് പഴയ നിലയിലാകുന്നതോടെ കൃഷി സാധ്യത കൂടും. ഈമാസം 20 ന് കൃഷിമന്ത്രി കർഷകരുമായി കൂടുതൽ ചർച്ച നടത്തും.