കല്ലടയാറിനു കുറുകെ എംസി റോഡിൽ 18 വർഷം മുൻപ് നിർമിച്ച ഏനാത്ത് പാലത്തിനുണ്ടായ തകർച്ച കാണാനെത്തുന്നവർക്ക് പഴയ പാലത്തിന്റെ ഉറപ്പും പുതിയ പാലത്തിന്റെ ബലക്ഷയവുമാണ് ചർച്ചാ വിഷയം. 1904ൽ നിർമിച്ച പഴയപാലത്തിന് ബ്രിട്ടിഷ് എൻജിനീയർമാർ വിധി പറഞ്ഞ ആയുസ്സ് 50 വർഷമായിരുന്നെങ്കിലും 93 വർഷം കഴിഞ്ഞാണ് പാലം കുലുങ്ങിയത്. നൂതന സാങ്കേതിക വിദ്യ അന്യമായിരുന്ന കാലത്ത് കഠിനാധ്വാനത്തിന്റെയും സത്യസന്ധതയുടെയും പിൻബലത്തിലായിരുന്നു നിർമാണമെന്ന് പഴമക്കാർ പറയും. സമീപകാലംവരെയും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തിരുന്ന റബർ ബെയറിങ്ങുകളെക്കുറിച്ച് കേട്ടറിവുപോലും ഇല്ലാത്ത കാലത്താണ് ദീർഘായുസുണ്ടായിരുന്ന ഏനാത്ത് പഴയ പാലവും നിർമിച്ചത്.
കരിങ്കൽ കെട്ടുകളിലാണ് പഴയ പാലത്തിന്റെ അറ്റങ്ങൾ തീരങ്ങളിൽ ഉറപ്പിച്ചിരുന്നത്. തെക്കു ഭാഗത്തുണ്ടായിരുന്ന കൽക്കെട്ട് ഇപ്പോഴും ഒരു കല്ലുപോലും ഇളകാതെ നിൽപുണ്ട്. ഉരുക്കുകൊണ്ടു നിർമിച്ച തൂണുകളിലാണ് ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുണ്ടായിരുന്ന പാലം തല ഉയർത്തി നിന്നത്. കുത്തൊഴുക്കിൽ തൂണുകൾക്ക് ബലക്ഷയം നേരിടാതിരിക്കാൻ ജലനിരപ്പിനോടു ചേർന്ന ഭാഗത്ത് വള്ളത്തിന്റെ ആകൃതിയിൽ അടിത്തറ നിർമിച്ചാണ് പാലത്തിന് സംരക്ഷണ കവചം ഒരുക്കിയിരുന്നത്. ശക്തിയായി ഒഴുകി എത്തിയിരുന്ന വെള്ളം സംരക്ഷണ കവചത്തെ കീറിമുറിച്ച് താഴേക്ക് ഒഴുകുമായിരുന്നു.
തടികൾ സംരക്ഷണ ഭിത്തികളിൽ തട്ടി തിരിഞ്ഞ് ഒഴുക്കിനൊപ്പം സഞ്ചരിക്കുമായിരുന്നു. പുതിയ പാലത്തിലാകട്ടെ വൃത്താകൃതിയായ തൂണുകളിൽ പതിക്കുന്ന വെള്ളവും തടികളും പാലത്തിന് ബലക്ഷയം ഉണ്ടാക്കുകയാണ്. പഴയ പാലം പൊളിച്ചു നീക്കിയപ്പോൾ ഇത്തരം സംരക്ഷണ കവചങ്ങളിൽ നിന്നു ലോഹഭാഗങ്ങൾ ഇളക്കി എടുക്കാൻ കഴിയാതെ കരാറുകാരനും ശ്രമം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു.1997ൽ പാലത്തിന് കുലുക്കം അനുഭവപ്പെട്ടപ്പോൾ സൈന്യം എത്തി ബലപ്പെടുത്തി. തുടർന്ന് ചെറിയ വാഹനങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നു. പഴമക്കാരുടെ ചങ്കുറപ്പിൽ കെട്ടുറപ്പോടെ നിർമിച്ച പാലം നീക്കുന്നതിനെതിരെ അന്ന് നാട്ടുകാർ എതിർപ്പും പ്രകടമാക്കിയിരുന്നു.