എം.സി.റോഡിലെ ഏനാത്തുപാലം അപകടാവസ്ഥയിലായതിന് കാരണം അനധികൃത മണൽ വാരലെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട്. മണലെടുപ്പുമൂലം പാലത്തിന്റെ അടിത്തറ ഒമ്പതുമീറ്ററോളം പുറത്തായി. മണ്ണുമായുള്ള ബന്ധം നഷ്ടപ്പെട്ട് തൂണിന്റെ അടിത്തറയിലുണ്ടായ ചെരിവാണ് പാലം അപകടാവസ്ഥയിലാകാൻ കാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
തുടർച്ചയായ മണലെടുപ്പാണ് പതിനെട്ടുവർഷം മാത്രം പഴക്കമുള്ള ഏനാത്ത് പാലത്തെ അപകടത്തിലാക്കിയതെന്ന് വ്യക്തമാക്കുന്നതാണ് പൊതുമരാമത്ത് വകുപ്പ് എൻജിനീയറിങ് വിഭാഗം സമർപ്പിച്ച റിപ്പോർട്ട്. മണലെടുപ്പുമൂലം പുഴയുടെ അടിത്തട്ട് പാലത്തിന്റെ പിയറിന്റെ അടിഭാഗത്തുനിന്ന് 9 മീറ്ററോളമാണ് താഴ്ന്നിരിക്കുന്നത്. പാലത്തിന്റെ അടിത്തറ ഇതോടെ 9മീറ്റർ പുറത്തേക്ക് തെളിഞ്ഞു. അങ്ങനെ രണ്ടാമത്തെ പിയറിന്റെ അടിത്തറയ്ക്ക് മണ്ണുമായുള്ള ഘർഷണം നഷ്ടമായി. ഇതുമൂലം അടിത്തറയിൽ ചെരിവുണ്ടാവുകയും റബർ ബിയറിങ്ങുകൾ തെന്നിമാറി പാലം അപകടത്തിലാകുകയും ചെയ്തെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പാലത്തിന്റെ എല്ലാ തൂണുകളുടെയും ബിയറിങ്ങുകളുടെയും സുരക്ഷപരിശോധിക്കണമെന്നും എൻജിനീയറിങ് വിഭാഗം നിർദേശിച്ചു. വെള്ളത്തിനടിയിലുള്ള അടിത്തറകളുടെ കേടുപാടുകൾ വിശദമായി ക്യാമറവഴി പരിശോധിക്കണം. ഇതിന് മുങ്ങൽ വിദഗ്ധരുടെ സേവനം ആവശ്യമാണ്. അടിത്തട്ട് താഴ്ന്ന് ബലക്ഷയം വന്ന പാലത്തിന്റെ അടിത്തറകിണറുകൾ ഉറപ്പിക്കുകയും പുഴയുടെ അടിത്തട്ട് പഴയരീതിയിലാക്കുകയും വേണമെന്ന് റിപ്പോര്‍ട്ടിൽ നിർദേശമുണ്ട്.