പത്തനാപുരം∙ ഒരു തുമ്പിക്കൈ ദൂരത്തിൽ മരണം മുന്നിൽക്കണ്ടു ആ അച്ഛനും മകളും ചേതനയറ്റു നിന്നു. ജീവൻ കോരിയെടുക്കാൻ പാകത്തിൽ കാട്ടാന കൺമുമ്പിൽ. സകല ശൗര്യവും പേറി കാടിറങ്ങി വന്ന കാതടപ്പിക്കുന്ന ചിന്നംവിളി. കാട്ടാനയുടെ പിടിയിൽ നിന്നു തലനാരിഴയ്ക്കു രക്ഷപെട്ടെങ്കിലും അതിന്റെ ആഘാതത്തിൽ നിന്നു മുക്തരാകാത്ത പോലെ ഇരുവരും നിന്നു വിറച്ചു. ചെമ്പനരുവി പുളിനിൽക്കും കാലായിൽ രഘുനാഥൻ നായർക്കും മകൾ രശ്മിയ്ക്കും അതു ഓർക്കാനിഷ്ടമില്ലാത്ത ഓർമ്മകൾ.
കഴിഞ്ഞ ദിവസം രാവിലെ എട്ടേ കാലോടെയാണ് സംഭവം. പുനലൂരിലെ സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന രശ്മി എന്നും ബസിലാണ് സ്കൂളിൽ പോയിരുന്നത്. അച്ഛൻ അന്നു പുനലൂരിലേക്കു ബൈക്കിൽ പോകുന്നുണ്ടെന്നറിഞ്ഞപ്പോൾ മകൾക്ക് ഒപ്പം കൂടാനൊരു കൊതി . മകളെയും പിന്നിലിരുത്തി അലിമുക്ക്– അച്ചൻകോവിൽ വനപാതയിലൂടെ രഘുനാഥൻ നായർ ബൈക്കോടിച്ചു. മുള്ളുമല കോട്ടക്കയം ഓലപ്പാറയ്ക്കു സമീപമെത്തിയപ്പോൾ തൊട്ടപ്പുറത്തെ തോട്ടിൽ നിന്നു വെള്ളം കുടിച്ച ശേഷം അതിവേഗം റോഡിലേക്കു ചിന്നംവിളിച്ചു ഓടിക്കയറുന്നു, ദേഹമാസകലം മണ്ണുപൂശിയ കാട്ടാന. കാട്ടാനയ്ക്കു മുന്നിൽ മീറ്ററുകൾ മാത്രം അകലെ ബൈക്ക് നിർത്തിയ രഘുനാഥൻ നായർ പിന്നിലേക്കു കൈ നീട്ടി മകളെ ചേർത്തുപിടിച്ചു. ആ നിമിഷം രഘുനാഥൻനായർ ഓർത്തു.. ‘ ആന ഓരോ അടി മുന്നോട്ടുവച്ചപ്പോഴും എനിക്കു ജീവൻ നഷ്ടപ്പെടുന്നതു പോലെ തോന്നി. ഒരു നിമിഷം അന്ധാളിച്ചെങ്കിലും ബഹളമുണ്ടാക്കാതെ ബൈക്കിൽ നിന്നിറങ്ങി. മോളുടെ കൈ പിടിച്ചു പിന്തിരിഞ്ഞോടുമ്പോഴേക്കും തുമ്പിക്കൈ കൊണ്ടു ആന ബൈക്കിൽ പിടുത്തമിട്ടു. ആ പിടുത്തത്തിൽ നിന്നു തലനാരിഴയ്ക്കു ഞാനും മോളും രക്ഷപെട്ടു...’
ഓടി കുറേ ദൂരമെത്തി തിരിഞ്ഞു നോക്കിയപ്പോൾ ആന സകല ദേഷ്യവും ബൈക്കിനോടു തീർക്കുന്നതാണു കണ്ടത്. ബൈക്ക് ചവുട്ടി മറിച്ചിട്ട ശേഷം ആന വീണ്ടും ഞങ്ങൾക്കു പിന്നാലെ പാഞ്ഞടുക്കുന്നു. ‘രക്ഷിക്കണേ...’ എന്നു വിളിച്ചു ഞാനും മോളും ഓടി. മലനിരകളാൽ ചുറ്റപ്പെട്ട കൊടുംവനത്തിൽ അതു ആരു കേൾക്കാൻ...? ഇരുന്നൂറു മീറ്ററോളം ആന ഞങ്ങൾക്കു പിന്നാലെ ഓടി...’ സ്വന്തം ജീവനും ജീവനെപ്പോലെ സ്നേഹിക്കുന്ന മകളെയും തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിൽ രഘുനാഥൻ നായർ.
ദൈവദൂതനെപ്പോലെ ഒരു ജീപ്പ് അതുവഴി കടന്നുവന്നതു തുണയായി. അതിനു പിന്നാലെ ഫാമിങ് കോർപറേഷൻ തൊഴിലാളികളുടെ മക്കൾക്കു വേണ്ടിയുള്ള സ്കൂൾ ബസും. ജീപ്പിൽ നിറയെ ആളുണ്ടായിരുന്നു. ബസിൽ നിറയെ കുട്ടികളും. അവർ ഉറക്കെ കൂവി ബഹളം വച്ചു. ഏറെ നേരം റോഡിൽ തന്നെ നിലയുറപ്പിച്ച ആന പതിയെ കാട്ടിലേക്കു പിൻവാങ്ങിയപ്പോൾ അച്ഛന്റെയും മോളുടെയും മാത്രമല്ല, ജീപ്പിലും ബസിലുമായി ഉണ്ടായിരുന്ന ഒരുനൂറു ശ്വാസങ്ങൾ ഒന്നിച്ചു നേരെ വീണു. കാട്ടാനയും പുലിയും ഉൾപ്പെടെ വന്യമൃഗങ്ങൾ കാടിറങ്ങി വരുന്നതു ഇവിടെ പതിവാണെങ്കിലും അവയുടെ മുന്നിൽ അകപ്പെടുന്നതു ആദ്യമാണെന്നു രഘുനാഥൻ നായർ പറയുന്നു.