ആദിവാസികളുൾപ്പെടെയുള്ള ഗവിയിലെ ലയങ്ങളിൽ പഠിക്കാനാകാതെ നൂറിലധികം പെൺകുട്ടികൾ. ആനയെപ്പേടിച്ചും വീട്ടിലെ ദാരിദ്ര്യാവസ്ഥയുമാണ് പലരും പഠനം ഉപേക്ഷിക്കാൻ കാരണം. എൺപത് ശതമാനത്തിലധികം പെൺകുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ കഴിയുന്നില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.
ഇരുന്നൂറ്റി എഴുപത് കുടുംബങ്ങളിലായി ആയിരത്തിലധികമാളുകൾ ഗവിയിലുണ്ട്. ഇവരിൽ 25 പെൺകുട്ടികൾ മാത്രമാണ് സ്കൂളിലേയ്ക്ക് പോകുന്നത്. ഇരുന്നൂറ്റി പത്ത് പെൺകുട്ടികൾ സ്കൂളിലെത്തേണ്ടിടത്താണ് ഈ കുറവ്. എൺപത് ശതമാനത്തിലധികം പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. കാരണം വിചിത്രമാണ്. നാൽപതിലധികം കിലോമീറ്റർ ആനത്താരയിലൂടെ സഞ്ചരിച്ച് വേണം സ്കൂളിലെത്താൻ. ഇത് പേടിച്ച് ആൺകുട്ടികൾ ഭൂരിഭാഗവും ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നു. പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാനോ അവർക്ക് പ്രത്യേക ധനസഹായമോ നൽകാൻ ആരുമില്ല.
ഇത് കവിത. ഹോസ്റ്റലിൽ പഠിക്കുന്ന സഹോദരന്റെ യൂണിഫോം തുന്നുകയാണിവൾ. പഠിക്കാൻ മിടുക്കി. ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു. വീട്ടിൽ നിരത്തിയിരിക്കുന്ന മെഡലുകളിൽ ഭൂരിഭാഗവും കവിത നേടിയതാണ്. പത്താം ക്ലാസിൽ നല്ല മാർക്കുണ്ടായിരുന്നു. തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. ഉയരങ്ങളിലെത്താൻ ആഗ്രഹമുണ്ടെങ്കിലും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ ഇവൾക്കായില്ല.
എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇനി വളർന്നുവരുന്ന പെൺകുട്ടികൾക്കെങ്കിലും ഈ ഗതി വരരുതെന്നാണ് ഉള്ളരുകി അവൾ ഞങ്ങളോട് പറഞ്ഞത്. കടുത്ത വേനലിനൊടുവിൽ ഗവിയിൽ നല്ല മഴയാണ്. ഭൂമി തണത്തു. എന്നാൽ പഠനം തുടരാൻ കഴിയാത്ത പെൺകുട്ടികളുടെ ആകുലത കെടുത്താൻ മഴ മാത്രം പോര.