സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി ഇന്നും അവഗണനയുടെ നടുവിൽ. ആശയവിനിമയ സംവിധാനങ്ങൾ എത്തിപോലും നോക്കാത്ത പ്രദേശത്തേക്ക് ഒരു റോഡ് പോലും നിലവിലില്ല. ഓരോ വർഷവും ഇടമലക്കുടിക്കായി അനുവദിക്കുന്ന കോടികൾ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പാഴായി പോകുന്നു.
പാണ്ടിപ്പടയെ പേടിച്ച് മധുരയിൽ നിന്നെത്തിയവരാണ് ഇടമലക്കുടി നിവാസികളിലെന്നാണ് ചരിത്രം. മൂന്നാർ റെയ്‌ഞ്ചിനു കീഴിലെ റിസർവ് വനത്തിലേക്കു കുടിയേറിയ ആദ്യ സംഘത്തിൽ ഏഴു കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. 26 സെറ്റിൽമെന്റുകളടങ്ങുന്ന ഇടമലക്കുടി പഞ്ചായത്തിൽ നിലവിൽ 2400പേർ അദിവസിക്കുന്നുണ്ട്. മൂന്നാറിൽ നിന്നു രാജമല വഴി 25 കിലോമീറ്റർ വരെ വാഹനത്തിൽ സഞ്ചരിച്ചാൽ വനാതിർത്തിയായ പെട്ടിമുടിയിലെത്തും. അവിടെ നിന്നു 19 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിക്കണം പഞ്ചായത്താസ്ഥാനമായ സൊസൈറ്റിക്കുടിയിലെത്താൻ. മൂന്ന് കിലോമീറ്റർ നീളമുള്ള കോൺക്രീറ്റ് റോഡാണ് ഇക്കണ്ട കാലത്തിനിടയിലെ ആകെയുള്ള വികസനം. കിലോമീറ്ററുകളോളം കൊടുംവനത്തിലുടെ കാൽനടയായി സഞ്ചരിക്കണം ഒരു കുടിയിൽ നിന്ന് മറ്റൊരു കുടിയിലെത്താൻ.
വൈദ്യുതിയെതാത്ത കുടികളിൽ സോളാർ വിളക്കുകളാണ് പ്രകാശത്തിന്റെ ഉറവിടം. ടിവി, റേഡിയോ, കംപ്യൂട്ടർ. ഇന്റർനെറ്റ് എന്നീ സംവിധാനങ്ങൾ ഇന്നും അന്യം. ബിഎസഎൻഎൽ മൊബൈൽ കണക്ഷനിലൂടെയാണ് പുറം ലോകവുമായുള്ള ആശയവിനിമയം. ഒരു ഡസനിലേറെ സർക്കാർ വകുപ്പുകൾ പ്രദേശത്തേക്ക് തിരിഞ്ഞ് പോലും നോക്കിയിട്ടില്ലെന്നത് അവഗണന വ്യക്തമാക്കുന്നു.