കടുത്ത വരൾച്ചയെ തുടർന്ന് ജൈവകൃഷിയിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് കർഷകർ. മികച്ച വില ലഭിക്കുന്ന സാഹചര്യത്തിലും വിള കുറഞ്ഞതാണ് പ്രതിസന്ധി. അടൂരിൽ മാത്രം നിരവധി ഏക്കർ കൃഷിയാണ് കരിഞ്ഞുണങ്ങിയത്.
നോട്ട് നിരോധന പ്രതിസന്ധി മറികടന്ന് വിപണി ഉണർന്നെങ്കിലും നേരത്തെയെത്തിയ വരൾച്ചയാണ് കർഷകർക്ക് തിരിച്ചടിയായത്. കഴിഞ്ഞ ഓണക്കാലത്ത് കിലോയ്ക്ക് 10 രൂപ മാത്രം വിലയുണ്ടായിരുന്ന പടവലത്തിന് 35 രൂപയാണ് നിലവിലെ വില. പയർ , പാവയ്ക്ക എന്നിവയുടെ വിലയിലും കാര്യമായ വർധനയുണ്ടായപ്പോൾ വരൾച്ച കാരണം വിള കിട്ടാത്ത സാഹചര്യമാണ്. പരമ്പരാഗത കാർഷിക വിളകളായ ചേന, ചേമ്പ്, കാച്ചിൽ എന്നിവയുടെ വിളവും നാലിലൊന്നായി കുറഞ്ഞു. ഓണക്കാലത്ത് 100 രൂപയുണ്ടായിരുന്ന ചേമ്പിന് 100 മുതൽ 120 വരെയാണ് നിലവിലെ വില. കാച്ചിലും ചേനയ്ക്കും അൻപതിനോടടുത്ത് വിലയുണ്ട്. മരച്ചീനി വില കിലോ 35 ലെത്തി.
തട്ട, തോലുഴം, കൊടുമൺ എന്നിവിടങ്ങളിലെല്ലാം മികച്ച കൃഷിയുണ്ടായിരുന്നത് പകുതിയിൽ താഴെയായി കുറഞ്ഞു. മഴ കിട്ടാതെ തുടർ കൃഷിയില്ലെന്നാണ് കർഷകരുടെ നിലപാട്. കനാലുകൾ തുറന്നുവിടാൻ വൈകിയതും കൃഷിയിടത്തിൽ വെളളമെത്താത്തതും സ്ഥിതി രൂക്ഷമാക്കി.