കടുത്ത വരൾച്ചയെ തുടർന്ന് തലസ്ഥാനനഗരത്തിൽ നാലുദിവസത്തിലൊരിക്കൽ ജലവിതരണം നിർത്തിവയ്ക്കാാൻ വാട്ടർ അതോറിറ്റിയുടെ തീരുമാനം. കുടിവെള്ളമെത്തിക്കുന്ന പേപ്പാറ ഡാമിൽ ശേഷിക്കുന്നത് അൻപത്തിയെട്ട് ദിവസത്തേക്കുള്ള വെള്ളം മാത്രം. വേനൽമഴ ലഭിച്ചില്ലെങ്കിൽ ഇതിലും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ്.
നഗത്തിന്റെ ദാഹം ശമിപ്പിക്കാൻ ഒരുദിവസം വേണ്ടത് 400 മില്യൺ ലീറ്റർ വെള്ളം.പേപ്പാറയിൽ ഇനിയുള്ളത് 24000 മില്യൺ ലീറ്റർ.അതായത് ഏപ്രിൽ മൂന്നാംവാരം വരെ വിതരണം ചെയ്യാനുള്ള കുടിവെള്ളം മാത്രം.കാലവർഷമെത്തുന്നതുവരെ വെള്ളംകുടി മുട്ടാതിരിക്കാനാണ് ജലഅതോറ്റിയുടെ ശ്രമം.ഇതിന്റ ഭാഗമായാണ് നാലുദിവസം ഇടവിട്ട് 24 മണിക്കൂർ വീതം വിതരണം നിർത്തി വയ്ക്കാനുള്ള തീരുമാനം.
തിരുവനന്തപുരം നഗരപരിധിയിലെ പത്തുലക്ഷത്തോളം പേരാണ് പേപ്പാറയിൽ നിന്നെത്തുന്ന കുടിവെള്ളത്തെ ആശ്രയിക്കുന്നത്. ധാരാളം ജല ഉപയോഗം ആവശ്യമായി വരുന്ന ആററുകാൽ പൊങ്കാല മാർച്ച് 11നാണ്. ഇതിനു മുമ്പോ ശേഷമോ നിയന്ത്രണം ആരംഭിക്കണോയെന്നേ ഇനി തീരുമാനിക്കാനുള്ളു. മഴയെത്തുന്ന ജൂൺവരെ കുടിവെള്ളം നിലനിർത്താനാണ് നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.അതുകൊണ്ട് ഒാരോ തുള്ളിയും സംരക്ഷിക്കാം.