ഡ്രൈവർമാരുടെ കുറവിനെത്തുടർന്ന് റാന്നിയിൽ നിന്നുള്ള കെഎസ്ആർടിസി സർവീസ് മുടക്കം പതിവാകുന്നു. ഇതോടെ മലയോര മേഖലയിൽ കടുത്ത യാത്രാക്ലേശമുണ്ടായി. ദിവസേന രണ്ട് ലക്ഷത്തിലധികം രൂപയുടെ വരുമാന നഷ്ടവും കണക്കാക്കുന്നു.
റാന്നി ഓപ്പറേറ്റിങ് സെന്ററിൽ നിന്നുള്ള 14 സർവീസുകളിൽ പകുതി മാത്രമാണ് അയയ്ക്കാനായത്. ഏറ്റവും കൂടുതൽ കലക്ഷനുള്ള ദീർഘദൂര സർവീസായ കുടിയാൻമലയിലേയ്ക്കുള്ള ബസ് ഓടിക്കാനായില്ല. പതിവ് ഡ്രൈവർക്ക് പകരം വാഹനമോടിക്കാൻ മറ്റാരും തയാറായില്ലെന്നാണ് വിവരം. മണ്ണാറശാല വെച്ചൂച്ചിറ വലിയകാവ് അത്തിക്കയം പെരുന്തേനരുവി നവോദയ സർവീസുകളാണ് മുടങ്ങിയത്. ഇതിൽ ഭൂരിഭാഗവും മലയോരമേഖയിലെ സർവീസുകളാണ്.
വെച്ചൂച്ചിറ ഭാഗത്തേയ്ക്ക് കെഎസ്ആർടിസി ബസുകൾ മാത്രമാണുള്ളത്. ഈ ഭാഗത്തേക്കുള്ള മൂന്ന് സർവീസുകളാണ് മുടങ്ങിയത്. ഇതോടെ കാര്യമായ വരുമാന നഷ്ടവും സംഭവിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ ക്ഷാമം മാസങ്ങളായി അനുഭവപ്പെടുന്നതെന്നാണ് വിവരം. 25 ഡ്രൈവർമാർ വേണ്ടിടത്ത് പതിനഞ്ചിൽ താഴെ മാത്രമാണ് അംഗബലം. ദീർഘദൂര സർവീസിന് വിസമ്മതിച്ച ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.