കാശിമുതൽ കൈലാസം വരെ ദൃശ്യങ്ങളിലൂടെ അനുഭവച്ചറിയാൻ ദൃശ്യശൃംഗം. മലയാള മനോരമ സീനിയർ പിക്ചർ എഡിറ്റർ ബി. ജയച്ചന്ദ്രൻ പകർത്തിയ നൂറു ദൃശ്യങ്ങൾ കൂടി കോർത്തിണക്കിയ ഡോക്യുമെന്ററിയുമാണ് തിരുവനന്തപുരം കനക്കുന്നിൽ ഒരുക്കിയത്.
ഐതിഹ്യവും വിശ്വാസവും പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന ഹിമാലൻ അനുഭവമാണ് ദൃശ്യശൃംഗം. കാശിയിൽ തുടങ്ങുന്ന ദൃശ്യയാത്ര ഹരിദ്വാർ, ഋഷികേശ്, ഉത്തർകാശി, യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദ്്രീനാഥ്, അമർനാഥ്, കാഠ്മണ്ഡു, മാനസ്്സരോവർ എന്നിവ കടന്ന് രഹസ്യങ്ങളുടെ കേദാരമായ കൈലാസം വരെ നീളുന്നു. ശിവനും സതിയും പാർവതിയും ഗംഗയും അളനന്ദയും മന്ദാകിനിയും യമുനയും കാഴ്യിലൂടെ ഉള്ളിൽ നിറയുന്നു. പ്രദർശനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ഗംഗാ ആരതി, വ്യാസ ഗുഹ, ലക്ഷമൺ ഝൂല, ജോഷി മഠ്, ഭീം പുൽ, തുടങ്ങിയ പുരാണവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾക്ക് പുറമെ ടിബറ്റ്, തവാങ്, ലഡാക്, നാഥുല, കഠ്മണ്ഡു, തുടങ്ങിയ മറ്റ് മേഖലകളിലെയും അപൂർവ കാഴ്ചകൾ ചിത്രങ്ങളിലും ദൃശ്യങ്ങളിലും അനുഭവിക്കാം.
മഘസ്ഫോടനം താറുമാറാക്കിയ ഹിമാലയൻ താഴ്വര, പ്രകൃതിയുടെ കോപത്തിലും തകരാതെ നിന്ന കേദാർനാഥ്, പുലർവേളയിലെ സൂര്യകിരണമേറ്റ് സ്വർണനിറമാർന്ന കൈലാസം, നിലാവിൽ കുളിച്ചുകിടക്കുന്ന മാനസസരസ്, അമർനാഥ് ഗുഹയിലെ സ്വയംഭൂവായ ശിവലിഗം, അങ്ങനെ കാഴ്ചകൾ നിറയുന്നു. ഇരുപതുവർഷത്തെ സപര്യയുടെ ഫലമാണ് ദൃശ്യശൃംഗം. ചില സ്ഥലങ്ങൾ ഏറെ വെല്ലുവിളി ഉയർത്തി
മലയാളമനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, സർക്കുലേഷൻ വൈസ് പ്രസിഡന്റ് എം. രാജഗോപാലൻ നായർ എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു. രാവിലെ പത്തുമുതൽ വൈകുന്നേരം ഏഴരവരെയാണ് പ്രദർശനം. വെള്ളിയാഴ്ച സമാപിക്കും.