കുടിവെള്ളം കിട്ടാക്കനിയായി മാറിയ ഒരു നാടുണ്ട് തലസ്ഥാന ജില്ലയിൽ. പഞ്ചായത്തിന്റെ കുടിവെള്ള ടാങ്കറിൽ നിന്ന് ഒാരോ കുടുംബത്തിനും ആഴ്ചയിൽ ഒരിക്കൽ ലഭിക്കുന്നത് ഒരുകുടം വെള്ളം. കുളിക്കാൻ വെള്ളമില്ലാത്തതിനാൽ സ്കൂളിൽ പോകാൻ കഴിയാത്ത ഗതികേടിലാണ് അമ്പൂരി എന്ന ഗ്രാമത്തിലെ വിദ്യാർഥികൾ. ഇൗ ദുരിതക്കാഴ്ചകളുമായി മനോരമ ന്യൂസ് ലോക്കൽ കറസ്പോണ്ടന്റ്.
നെയ്യാറ്റിൻകര താലൂക്കിന്റെ ഭാഗമായ അമ്പൂരി ഗ്രാമത്തിലെ മിക്ക വീട്ടമ്മമാരുടെയും അവസ്ഥ ഇതുതന്നെ. ഒരുകുടം കുടിവെള്ളത്തിനുവേണ്ടി ദിവസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതി. നെയ്യാർ ജലസംഭരണിയിൽ നിന്ന് നെയ്യാറ്റിൻകര താലൂക്കിൽ വെള്ളം എത്തിക്കുന്നതിന് ആരംഭിച്ച കാളിപാറ കുടിവെള്ള പദ്ധതി പാതിവഴിയിൽ നിലച്ചതാണ് ഇവരുടെ ദുരിതം ഇരട്ടിയാക്കിയത്. പ്രശ്നപരിഹാരം വൈകുന്നതിൽ പ്രതിഷേധിച്ച് അമ്പൂരി പഞ്ചായത്ത് ഒാഫീസിന് മുമ്പിൽ അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുകയാണ് നാട്ടുകാർ.
കുടിവെള്ളത്തിനായി ജോലിവരെ ഉപേക്ഷിച്ച് കൂലി തൊഴിലാളികൾ വരെ സമരമുഖത്ത്. വേനൽ കടുക്കുംതോറും അമ്പൂരിനിവാസികളുടെ പ്രതീക്ഷകളും വരണ്ടുണങ്ങുകയാണ്.