പ്രതിഷേധം പതിവായിട്ടും റാന്നി പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാൻ നടപടിയില്ല. പ്രധാന കുടിവെള്ള വിതരണ പദ്ധതികളുടെ പ്രവർത്തനം നിലച്ചു. ടാങ്കറുകളിലൂടെയുള്ള ജലവിതരണവും തുടങ്ങാനായില്ല.
പമ്പയെ ആശ്രയിച്ചുള്ള നാല് കുടിവെള്ള പദ്ധതികളുടെ പമ്പിങ് നിലച്ചു. 15 ദിവസത്തിലൊരിക്കൽ എന്ന നിലയിലാണ് നിലവിലെ ജലവിതരണം. 27 ഇടങ്ങളിൽ പൊതുടാപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലസാന്നിധ്യമില്ല. ജലനിധി പദ്ധതിയും റാന്നി മേജർ കുടിവെള്ള വിതരണ ശൃംഖലയും പ്രവർത്തിച്ച് തുടങ്ങിയിട്ടില്ല. ബദൽ സംവിധാനങ്ങൾ കണ്ടെത്തുന്നതിന് പഞ്ചായത്ത് പരാജയമെന്നാണ് ആരോപണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങളുണ്ടായെങ്കിലും ബദൽ സംവിധാനങ്ങൾ ക്രമീകരിക്കാനായില്ല.
പുതുശേരി മലയിലെയും അഞ്ച് പട്ടികജാതി കോളനിയിലെയും ജലവിതരണത്തിന് പ്രത്യേക കർമപദ്ധതി തയാറാക്കുമെന്നായിരുന്നു പഞ്ചായത്തിന്റെ വാഗ്ദാനം. ടാങ്കറുകളിൽ ജലമെത്തിക്കുന്നതിന് വേണ്ടത്ര പണമില്ലെന്നാണ് നിലവിലെ നിലപാട്. വരൾച്ച തുടരുന്ന സാഹചര്യത്തിൽ മലയോരമേഖല വീണ്ടും കടുത്ത ജലക്ഷാമത്തിലേയ്ക്ക് നീങ്ങും.