വരൾച്ചയെ പ്രതിരോധിക്കാൻ പാറമടിലെ വെള്ളം പ്രയോജനപ്പെടുത്തുമെന്ന പത്തനംതിട്ട ജില്ലാഭരണകൂടത്തിന്റെ പ്രഖ്യാപനം പാഴായി. ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ പദ്ധതി യാഥാർഥ്യമാക്കുമെന്നായിരുന്നു ഒരു വർഷം മുൻപുള്ള പ്രഖ്യാപനം. ജലവകുപ്പിന്റെ മെല്ലെപ്പോക്കാണ് പ്രതിസന്ധിയെന്നാണ് ആക്ഷേപം.
ജില്ലയിൽ 53 പഞ്ചായത്തുകളിലായി മികച്ച ജലസാന്നിധ്യമുള്ള 121 പാറമടകളുണ്ട്. ചെറിയരീതിയിൽ ശുദ്ധീകരിച്ചാൽ കുടിവെള്ളത്തിനായി പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ് ഭൂരിഭാഗവും. ജില്ലാഭരണകൂടം മുൻകൈയ്യെടുത്ത പദ്ധതിക്ക് പല പഞ്ചായത്തുകളും പിന്തുണയുമായെത്തി. എന്നാൽ ജലവകുപ്പ് ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തിയില്ലെന്നാണ് ആക്ഷേപം. നാടെങ്ങും കനത്ത വരൾച്ച നേരിടുന്ന സാഹചര്യത്തിലും പദ്ധതി യാഥാർഥ്യമാക്കാൻ നടപടിയില്ല.
പലയിടങ്ങളിലെയും പാറമടയിൽ 200 അടിയിലേറെ ജലസാന്നിധ്യമുണ്ട്. ശാസ്ത്രീയമായി ശുദ്ധീകരിച്ചാൽ കൃഷിയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുവാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇക്കാര്യത്തിൽ ജില്ലാ കലക്ടർ കഴിഞ്ഞയാഴ്ച വീണ്ടും യോഗം ചേർന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെങ്കിലും നടപടിയെങ്ങുമെത്തിയില്ലെന്നാണ് വിവരം.