കനകക്കുന്നിൽ എത്തിയ യുവതിയോടും യുവാവിനോടും അപമര്യാദയായി വനിതാ പൊലീസുകാർ പെരുമാറിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡിജിപി: ലോക്നാഥ് ബെഹ്റ ഫെയ്സ് ബുക്കിലൂടെ അറിയിച്ചു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിനാണ് അന്വേഷണ ചുമതല. ചൊവ്വാഴ്ചയാണ് കനകക്കുന്നിൽ തോളിൽ കയ്യിട്ടിരുന്നതിനു യുവതിയെയും യുവാവിനെയും പിങ്ക് പൊലീസ് പിടികൂടുന്നത്.
പൊലീസിന്റെ ചോദ്യം ചെയ്യൽ യുവാവ് ഫെയ്സ് ബുക്കിലൂടെ ലൈവായി കാണിച്ചതോടെയാണു വിഷയം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാവുകായിരുന്നു. ഇതോടെയാണു സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപി ഉത്തരവിട്ടത്. സംഭവത്തെ കുറിച്ചു തനിക്കു പരാതി കിട്ടിയിട്ടില്ലെങ്കിലും അറിഞ്ഞ സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും ഇങ്ങനൊന്ന് സംഭവിക്കാൻ പാടില്ലായിരുന്നെന്നും ഡിജിപി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
നാട്ടിലെ നിയമങ്ങൾ വളരെ വ്യക്തതയുള്ളതാണെന്നും പൊതുസ്ഥലങ്ങളിലോ മറ്റെവിടെയോ 'കപ്പിൾസിനെ' അപമാനിക്കാനോ ശല്യപ്പെടുത്താനോ പാടില്ലാത്തതാണെന്നും അദ്ദേഹം പറയുന്നു. പൊതുസ്ഥലത്തെ സ്നേഹപ്രകടനത്തിന് നിയമപരമായി വിലക്കുകളൊന്നും ഇല്ല. എന്നാൽ അതിൽ സ്വയം നിയന്ത്രണം പാലിക്കുന്നത് നന്നായിരിക്കും. പൊതുസമൂഹത്തിലെ വലിയൊരു ശതമാനം ആളുകൾ പൊതുസ്ഥലത്തെ സ്നേഹ-വികാര പ്രകടനങ്ങളെ അനുകൂലിക്കുന്നവരല്ല.
അങ്ങനെയുള്ളവർ പൊലീസിനെ വിളിച്ചു പരാതി പറയുമ്പോൾ അതു കേട്ടില്ലെന്നു നടിക്കാനാവില്ല. അതിനാൽ പൊലീസുകാർക്ക് കൂടുതൽ ജാഗരൂകരും ചുമതലയെ കുറിച്ചും കൂടുതൽ ബോധവാൻമാരും ആകേണ്ടിവരും. ഞങ്ങൾ ജനങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്, അതിനാൽ ജനങ്ങളുമായി ആശയവിനിമയം നടത്തി മുന്നോട്ടു പോകും. സ്വകാര്യതകളിൽ കടന്നുകയറാതെ സുരക്ഷയും മൗലികാവകാശവും ഉറപ്പ് വരുത്തും– ഡി.ജി.പിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സംഭവത്തെ കുറിച്ച് ഐജി മനോജ് ഏബ്രഹാം അന്വേഷണത്തിനു നിർദേശം നൽകിയിട്ടുണ്ട്.
കനകക്കുന്നിൽ നിന്നു മറ്റു സഞ്ചാരികൾ പരാതിപ്പെട്ടതനുസരിച്ചാണു തങ്ങൾ പരിശോധനയ്ക്ക് എത്തിയതെന്ന പിങ്ക് പട്രോൾ അംഗങ്ങളുടെ വിശദീകരണം. സ്ഥലത്തു നിന്നു യുവതിയെയും യുവാവിനെയും മ്യൂസിയം സ്റ്റേഷനിലേക്കു കൊണ്ടുപോവാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. പൊലീസുമായുള്ള വാക്കു തർക്കവും ജീപ്പിൽ സ്റ്റേഷനിലേക്കുള്ള യാത്രയും യുവാവ് ഫെയ്സ് ബുക്കിൽ ലൈവ് ആയി പ്രദർശിപ്പിച്ചതോടെയാണു സംഭവം വിവാദമായത്.
സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയതിനു പിന്നാലെ പൊലീസിനെതിരെ തന്നെ ഇത്തരം ആരോപണം ഉയർന്നതു ഗൗരവമായിട്ടാണ് അധികൃതർ കാണുന്നത്. സംഭവത്തെ കുറിച്ച് തനിക്ക് ഔദ്യോഗിക പരാതിയൊന്നും കിട്ടിയില്ലെങ്കലും സ്വമേധയാ അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു ഡിജിപി.