സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനെച്ചൊല്ലി ജീവനക്കാരും ദേവസ്വം ബോർഡും തമ്മിൽ ഭിന്നത. നട അടച്ചതിനാൽ നാട്ടിലേയ്ക്ക് മടങ്ങണമെന്ന ജീവനക്കാരുടെ ആവശ്യം പ്രസിഡന്റും ഇടത് അംഗവും അംഗീകരിച്ചപ്പോൾ സുരക്ഷയെ ബാധിക്കുമെന്നറിയിച്ച് അംഗം അജയ് തറയിൽ എതിർത്തു. ജീവനക്കാരിൽ ഒരുവിഭാഗം ഭണ്ഡാരത്തിലെ ജോലികൾ പൂർത്തിയാക്കാതെ സന്നിധാനത്ത് നിന്ന് മടങ്ങി.
നട അടച്ച സാഹചര്യത്തിൽ പോരായ്മയുടെ നടുവിൽ സന്നിധാനത്ത് ജോലി ചെയ്യാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. ഇക്കാര്യത്തിൽ ഇടത് വലത് യൂണിയനുകൾക്ക് ഒരേസമീപനമായിരുന്നു. ജീവനക്കാരുടെ ആവശ്യം ന്യായമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും ഇടത് അംഗം കെ.രാഘവനും പറഞ്ഞത്. എന്നാൽ പണം എണ്ണിത്തിട്ടപ്പെടുത്തിയതിന് ശേഷം മടങ്ങിയാൽ മതിയെന്നായിരുന്നു അംഗം അജയ് തറയലിന്റെ നിലപാട്. സ്വന്തം ശമ്പളത്തുക എണ്ണിത്തിട്ടപ്പെടുത്താൻ താൽപര്യമില്ലാത്ത ജീവനക്കാരുടെ തീരുമാനം ധിക്കാരമാണ്. വനത്തിന് നടുവിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ബാക്കിയാക്കിയുള്ള ജീവനക്കാരുടെ മടക്കം സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് വൈകിട്ടോടെ ഭണ്ഡാരത്തിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുമെന്ന ജീവനക്കാരുടെ നിലപാട് തുടരുകയാണ്. ഇതിനിടെ ചിലർ നാട്ടിലേയ്ക്ക് മടങ്ങി. അടുത്ത മാസപൂജയ്ക്ക് പണം തിട്ടപ്പെടുത്തുന്ന ജോലികൾ തുടരാമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. പണം സന്നിധാനത്ത് സൂക്ഷിക്കാനുള്ള തീരുമാനത്തിൽ പൊലീസ് ആശങ്ക അറിയിച്ചിട്ടുണ്ട്.